കൊട്ടാരക്കര: വീട്ടിൽ വച്ചിരുന്ന മദ്യം കാണാനില്ലെന്ന പേരിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം കഴക്കൂട്ടം അണ്ടൂർകോണം ലതാഭവനിൽ ബിജു എൻ.നായരെയാണ് (45) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കൊട്ടാരക്കര എസ്.ബി.ഐയിൽ ഉയർന്ന ജോലിയിലുള്ള ബിജു എൻ.നായരും ഭാര്യ ഗീതയും കൊട്ടാരക്കര തൃക്കണ്ണമംഗലിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. നിരന്തരമായി തന്നെ ഭർത്താവ് മർദ്ദിക്കാറുണ്ടെന്ന് ഗീത പൊലീസിന് മൊഴി നൽകി. രണ്ട് ദിവസം മുൻപ് വെട്ടുകത്തിയുമായി ഗീതയെ കൊലപ്പെടുത്താൻ ശ്രമിച്ചു, അന്ന് അവർ ഓടി രക്ഷപ്പെട്ടതോടെ വീട്ടുവളപ്പിൽ നിന്ന ആടിനെ കഴുത്തറുത്ത് കൊന്നാണ് ബിജു കലിപ്പടക്കിയത്. വെള്ളിയാഴ്ച സന്ധ്യയോടെ മർദ്ദനത്തെത്തുടർന്ന് ഗീത നിലവിളിച്ചുകൊണ്ട് വീട്ടിൽ നിന്നു ഇറങ്ങിയോടി സമീപത്തെ നഗരസഭ കൗൺസിലർ പവിജ പത്മന്റെ വീട്ടിൽ അഭയംതേടി. തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി പരിക്കേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഭർത്താവിനെതിരെ കേസെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ബിജു സ്ഥിരമായി മദ്യപിക്കുന്നയാളാണെന്നും വർഷങ്ങളായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഗീത പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മദ്യ ലഹരിയിൽ താെഴിച്ചുവീഴ്ത്തിയശേഷം നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു. മദ്യക്കുപ്പി കണ്ടില്ലെന്നുപറഞ്ഞായിരുന്നു ഉപദ്രവമെന്നും ഇവർ പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും പ്രതി മദ്യ ലഹരിയിലായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. നൂറിലധികം എ.ടി.എമ്മുകളുടെ ചുമതലയുള്ള ബാങ്ക് ഉദ്യോഗസ്ഥനാണ് ബിജു എൻ.നായർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |