ദരിദ്ര വനിതകളെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണെങ്കിലും കുടുംബശ്രീ ഇന്ന് എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കുന്ന ഒരു മഹാപ്രസ്ഥാനമായി മാറിയിരിക്കുന്നു. നിലവിൽ കുടുംബശ്രീയിൽ 45 ലക്ഷത്തോളം വനിതകളാണ് അംഗങ്ങളായുള്ളത്. ഇവരിൽ 18 നും 40നും ഇടയിൽ പ്രായമുള്ളവർ വെറും 10 ശതമാനം മാത്രമാണ്. ഏറ്റവും ഊർജ്ജസ്വലമായ യൗവന കാലഘട്ടത്തിലുള്ള യുവതികളുടെ ആശയങ്ങളും നിർവഹണ പാടവവും കുടുംബശ്രീക്ക് ലഭ്യമാകുന്നില്ലെന്ന കുറവുകൂടി ഇതോടൊപ്പം കാണണം. ഈ പശ്ചാത്തലത്തിലാണ് യുവതീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കാൻ തീരുമാനിച്ചത്.
അഭ്യസ്തവിദ്യരായിട്ടും സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്താൻ സാധിക്കാതെ 'വീട്ടമ്മ"മാരായി ഒതുങ്ങിക്കഴിയുന്ന യുവതികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. അവരുടെ പ്രശ്നങ്ങളും മറ്റും പങ്കുവയ്ക്കാനുള്ള ഒരു വേദി നിലവിലില്ല. ഈ സാമൂഹിക പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിലൂടെ മാത്രമേ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കിയുള്ള വികസനം സാദ്ധ്യമാകൂ. യുവതീ കൂട്ടായ്മകളായി മാറുന്ന ഓക്സിലറി ഗ്രൂപ്പുകൾ ഇതിന് പര്യാപ്തമാവും എന്നതിൽ തർക്കമില്ല.
കുടുംബശ്രീയിൽ ഒരു കുടുംബത്തിലെ ഒരു വനിതയ്ക്ക് മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. അമ്മ അംഗമായുള്ള കുടുംബശ്രീയിൽ മകൾക്കോ, മരുമകൾക്കോ അംഗമാവാൻ നിലവിൽ സാദ്ധ്യമല്ല. നാളിതുവരെ പല കാരണങ്ങളാലും കുടുംബശ്രീ അയൽക്കൂട്ടത്തിൽ ചേരാൻ കഴിയാതിരുന്ന കുടുംബങ്ങളിലെ യുവതികൾക്ക് അവസരം നൽകണം. ഈ സാഹചര്യത്തിലാണ് കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാർഡുകളിലും 18 മുതൽ 40 വയസുവരെ പ്രായമുള്ള യുവതികളെ അംഗങ്ങളാക്കിയുള്ള ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. വിദ്യാഭ്യാസവും കഴിവുമുള്ള യുവതികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ അവരെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളിൽ നൈപുണ്യമുള്ളവരാക്കി മാറ്റാൻ സാധിക്കും.
പുതിയ തൊഴിൽ സാദ്ധ്യതകൾ കണ്ടുപിടിക്കാനും വിവാഹശേഷം യുവതികൾ ജോലിയിൽ നിന്നും പിൻവാങ്ങുന്ന രീതി കുറയ്ക്കാനും ഓക്സിലറി ഗ്രൂപ്പുകൾ മുഖേന സാധിക്കും. വരുമാനം ഉറപ്പിക്കുന്ന ഒരു തൊഴിൽ ലഭിച്ച ശേഷം വിവാഹമെന്ന കാഴ്ചപ്പാടിലേക്ക് കേരളത്തിലെ യുവതികൾ ഉയരേണ്ട സമയം അതിക്രമിച്ചു. യുവതീ ഓക്സിലറി ഗ്രൂപ്പുകൾ അതിന് സഹായകമാവും.
സ്ത്രീശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക വികസനത്തിനും അതുവഴി സാമൂഹ്യ ഉന്നമനത്തിനും ഉതകുന്ന അവസരങ്ങൾ ലഭ്യമാകുന്ന ഒരു വേദിയാണ് ഓക്സിലറി ഗ്രൂപ്പ്. സ്ത്രീധനം, ഗാർഹിക പീഡനങ്ങൾ തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു വേദികൂടിയാണിത്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ യുവതികളെ പ്രാപ്തരാക്കാനും ഇതിലൂടെ സാധിക്കും. യുവജന കമ്മിഷൻ, യുവജന ക്ഷേമബോർഡ് തുടങ്ങി യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളെയും പദ്ധതികളെയും പരിചയപ്പെടാനും അവയിൽ പങ്കാളികളാകാനും ഓക്സിലറി ഗ്രൂപ്പിനെ പര്യാപ്തമാക്കാനാകും. വ്യത്യസ്ത വകുപ്പുകളുടെ പ്രവർത്തന ഏകോപനത്തിലൂടെ വിവിധ ഉപജീവന പദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും അതുവഴി യുവതികളുടെ സുസ്ഥിര ഉപജീവനം യാഥാർത്ഥ്യമാക്കാനും യുവതീ ഓക്സിലറി ഗ്രൂപ്പുകൾക്ക് സാധിക്കും.
അഭ്യസ്തവിദ്യരായ സ്ത്രീകളുടെ മാനവശേഷി ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ വരുമാനദായക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവും അവസരങ്ങളും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും അതിന് പുറത്തും ലഭ്യമാക്കാനാവും. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ അവതരിപ്പിച്ച് പരിഹാരം കാണാനും സമാന സ്വഭാവമുള്ള ഗ്രൂപ്പുകളുടെ കൂട്ടായ്മകളിലൂടെ കൺസോർഷ്യങ്ങളുണ്ടാക്കി വൻകുതിപ്പ് സൃഷ്ടിക്കാനും ഭാവിയിൽ സാധിക്കും.
സംസ്ഥാനത്ത് ഇതുവരെയായി 20116 കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഒക്ടോബർ രണ്ടിനായിരുന്നു രജിസ്ട്രേഷൻ ആരംഭിച്ചത്. 325000ത്തിലേറെ യുവതികൾ ഓക്സിലറി ഗ്രൂപ്പുകളിൽ അംഗങ്ങളായി ചേർന്നു. ഒരു യൂണിറ്റിൽ അമ്പത് യുവതികൾക്ക് അംഗങ്ങളാവാം. ആ പരമാവധി അംഗസംഖ്യ ഓരോ യൂണിറ്റും യാഥാർത്ഥ്യമാക്കും. തൊഴിൽ മുടങ്ങിയവരും കോഴ്സുകളൊക്കെ പൂർത്തിയാക്കിയപ്പോൾ വിവാഹിതരാവുകയും തുടർന്ന് 'വീട്ടമ്മ"മാരായി മാറിയതുമായ നിരവധി യുവതികൾ സംസ്ഥാനത്തുണ്ട്. ഇവർക്ക് നൈപുണി വികസനത്തിനുള്ള അവസരമൊരുക്കുമ്പോൾ കേരളത്തിൽ യുവതികളുടെ മെച്ചപ്പെട്ട ഒരു തൊഴിൽസേന തന്നെ ഉണ്ടാവും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാനപ്പെട്ട പ്രഖ്യാപനമായ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിലെന്ന ലക്ഷ്യം കൈവരിക്കാൻ യുവതീ ഓക്സിലറി ഗ്രൂപ്പുകൾ വഴിയൊരുക്കും. ഇതിലൂടെ സാമൂഹ്യ മുന്നേറ്റത്തിന്റെ പുതിയൊരു ചരിത്രം രചിക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |