ന്യൂഡൽഹി: ദുബായിൽ ജോലിക്കിടെ അപകടം സംഭവിച്ചതിന് പരിഹാരമായി പ്രവാസി ചെയ്‌ത കാര്യം അറിഞ്ഞ് ഡോക്‌ടർമാരും കുടുംബാംഗങ്ങളും അമ്പരന്നു. രാജസ്ഥാൻ സ്വദേശിയായ മരപണിക്കാരനായ സന്ദീപിന് ദുബായിൽ ജോലിസ്ഥലത്തുവച്ച് ഒരു അപകടമുണ്ടായി. തടിമുറിക്കുന്ന യന്ത്രത്തിൽ പെട്ട് 34കാരനായ സന്ദീപിന്റെ തളളവിരലറ്റു. ഉടനെ ചികിത്സയ്‌ക്കായി ദുബായിലെ ആശുപത്രിയിലെത്തി സന്ദീപ്. എന്നാൽ കൈയിൽ വിരൽ തുന്നിച്ചേർക്കാൻ ഓപ്പറേഷൻ വേണമായിരുന്നു. ഓപ്പറേഷന്റെ ചിലവ് അറിഞ്ഞ സന്ദീപിന് അത്രയും വരുമാനമുണ്ടായിരുന്നുമില്ല.
പിന്നെയൊന്നും ആലോചിച്ചില്ല. ഓപ്പറേഷന് വേണ്ടി നേരെ നാട്ടിലേക്ക് വിട്ടു. അപടകമുണ്ടായി 22 മണിക്കൂറിനകം ഡൽഹിയിലെത്തിയ സന്ദീപിനെ ബന്ധുക്കൾ ഉടനെ അടുത്തുളള ആശുപത്രിയിലെത്തിച്ചു. മുറിഞ്ഞുപോയ വിരൽ കൈപ്പത്തിയോട് ചേർത്ത് പ്ളാസ്‌റ്ററിട്ടിരിക്കുകയായിരുന്നു. 10 മിനിട്ടിനകം തന്നെ സന്ദീപിനെ ഡോക്‌ടർമാർ ഓപ്പറേഷൻ തീയേറ്ററിലെത്തിച്ചു. പിന്നെ ആറ് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയ. ഒടുവിൽ വിരൽ തിരികെ തുന്നിച്ചേർത്തു.
അപകടമുണ്ടായി ചുരുങ്ങിയ നേരം കൊണ്ട് 300മില്ലി ലിറ്റർ രക്തം സന്ദീപിന്റെ കൈയിൽ നിന്നും പോയിരുന്നു. അപകടത്തെ തുടർന്ന് മൂന്ന് രക്തധമനികൾ മുറിഞ്ഞിരുന്നു. രണ്ട് മണിക്കൂർ കൂടി വൈകിയിരുന്നെങ്കിൽ സന്ദീപിന്റെ വിരലുകൾ ഓപ്പറേഷൻ ചെയ്‌ത് ശരിയാക്കാൻ കഴിയുമായിരുന്നില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞു. കൈത്തണ്ടിൽ നിന്നുമെടുത്ത രക്തധമനിയാണ് വിരലുകളിൽ സന്ദീപിന് വച്ചുപിടിപ്പിച്ചത്. വിരലറ്റുപോയാലും ഐസ് പെട്ടിയിൽ സൂക്ഷിച്ചാൽ മാത്രമേ കേടുകൂടാതെ ഉപയോഗിക്കാൻ സാധിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |