ന്യൂഡൽഹി: രാജ്യതാത്പര്യം മുൻനിറുത്തി എല്ലാ വിഷയങ്ങളിലും തുറന്ന മനസോടെ ചർച്ചയ്‌ക്ക് തയാറാണെന്നും പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്നത് വലിയ കാര്യമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കൊവിഡ് വകഭേദത്തിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഘട്ടത്തിൽ പാർലമെന്റിന്റെ ഈ സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. രാജ്യതാത്പര്യം മുൻനിർത്തിയുള്ള ചർച്ചകൾ നടത്തി വികസനത്തിന് പുതിയ വഴികൾ കണ്ടെത്തണം. ഈ സമ്മേളനം ആശയങ്ങളാൽ സമ്പന്നമായിരിക്കണം. ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്ന സംവാദങ്ങളും വേണം. പാർലമെന്റ് തടസപ്പെടുത്തിയത് ആരെന്നതിനേക്കാൾ എപ്രകാരം പ്രവർത്തിക്കുന്നുവെന്നും എന്തൊക്കെ സംഭാവന ചെയ്‌തുവെന്നും വിലയിരുത്തപ്പെടണം. പാർലമെന്റ് എത്ര മണിക്കൂർ പ്രവർത്തിച്ചുവെന്നും പോസിറ്റീവ് ആയി എത്ര ജോലി ചെയ്തു എന്നതുമായിരിക്കണം മാനദണ്ഡം.
എല്ലാ വിഷയങ്ങളും തുറന്ന മനസോടെ ചർച്ച ചെയ്യാൻ സർക്കാർ തയാറാണ്. സർക്കാരിന്റെ നയങ്ങൾക്ക് എതിരായ വിഷയങ്ങളിൽ പോലും ഉത്തരം നൽകാനും തയാറാണ്. പാർലമെന്റിൽ ചോദ്യങ്ങളുണ്ടാകണം. പക്ഷേ സമാധാനം നിലനിൽക്കണമെന്നും അന്തസ് നിലനിറുത്തപ്പെടണമെന്നും സർക്കാർ ആഗ്രഹിക്കുന്നു. യുവതലമുറയ്ക്ക് മാതൃകയായ പെരുമാറ്റം വേണം.
പുതിയ കൊവിഡ് വകഭേദത്തെക്കുറിച്ച് നാം ജാഗ്രത പാലിക്കണം. പാർലമെന്റിലെ എല്ലാ അംഗങ്ങളോടും മാദ്ധ്യമ പ്രവർത്തകരും ജാഗ്രത പുലർത്താൻ അഭ്യർത്ഥിക്കുന്നു, കാരണം ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരുടെയും ആരോഗ്യമാണ് നമ്മുടെ മുൻഗണന.'- മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |