കാൻബറ: സമൂഹമാദ്ധ്യമങ്ങളിലെ ട്രോളുകൾക്കും മീം പേജുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി ആസ്ട്രേലിയ. സമൂഹമാദ്ധ്യമങ്ങളിലെ കളിയാക്കലുകളും ഭീഷണികളും തടയാൻ സുപ്രധാന നിയമം സർക്കാർ പാസാക്കിയതോടെയാണിത്. ഞായറാഴ്ചയാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ ഇത് സംബന്ധിച്ച നിയമനിർമ്മാണം നടത്തിയത്. നിയമം ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. പുതിയ നിയമപ്രകാരം സമൂഹമാദ്ധ്യമ കമ്പനികളെ ഉപഭോക്താക്കൾ പങ്കുവയ്ക്കുന്ന ട്രോളുകളുടെ പ്രസാധകരായി കണക്കാക്കുകയും, അവരുടെ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യുന്ന അപകീർത്തികരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദികളായി കണക്കാക്കുകയും ചെയ്യും. അതേസമയം, ഉള്ളടക്കം പോസ്റ്റ് ചെയ്തവരെയും പങ്കുവച്ചവരേയും കണ്ടെത്താനും നടപടികൾ സ്വീകരിക്കാനും വിവരങ്ങൾ കൈമാറാനും സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ തയ്യാറായാൽ അവർക്ക് മറ്റ് ബാദ്ധ്യതകൾ ഉണ്ടാകില്ലെന്നും നിയമത്തിലുണ്ട്. എല്ലാ നിയമങ്ങളും ഓൺലൈനിലും പാലിക്കപ്പെടണം. ഓൺലൈനിലൂടെ മറ്റൊരാളെ കളിയാക്കുകയോ അപകീർത്തിപ്പെടുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും മോറിസൻ പറഞ്ഞു. നിയമം പാസ്സായാൽ നിയമം പാർലമെന്റിൽ പാസായാൽ സൈബർ ആക്രമണങ്ങൾക്ക് ഇരയായവർക്ക് പരാതി നൽകാനും നിയമനടപടികൾ കൈക്കൊള്ളാനുമുള്ള ആനുകൂല്യം ലഭിക്കും. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ സമൂഹമാദ്ധ്യമ കമ്പനികളോടാവശ്യപ്പെടാനും പുതിയ നിയമം അവസരമൊരുക്കും. പുതുതായി കൊണ്ടുവരുന്ന നിയമപ്രകാരം പ്രാരംഭഘട്ടങ്ങളിൽ ഫയൽ ചെയ്യപ്പെടുന്ന കേസുകൾക്ക് സർക്കാർ നേരിട്ട് വേണ്ട സഹായങ്ങൾ ഉറപ്പുവരുത്തുമെന്നും മോറിസൻ കൂട്ടിച്ചേർത്തു. സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾ എന്തെങ്കിലും വീഴ്ചവരുത്തിയാൽ മാനനഷ്ട കേസ് ഫയൽ ചെയ്യാനും പുതിയനിയമ പ്രകാരം സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |