തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പുതിയ നേതൃത്വം തങ്ങളെ അവഗണിക്കുന്നതിലും, അഭിപ്രായങ്ങൾക്ക് വില കല്പിക്കാത്തതിലുമുള്ള അമർഷം കനപ്പിച്ച്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ ചേർന്ന യു.ഡി.എഫ് നേതൃയോഗം ബഹിഷ്കരിച്ചു. മൂന്ന് ദിവസം മുമ്പ് നിശ്ചയിച്ച യോഗത്തിന്റെ അജൻഡ വിളിച്ചറിയിച്ചപ്പോൾ അസൗകര്യങ്ങളൊന്നും അറിയിക്കാതിരുന്ന നേതാക്കളുടെ വിട്ടുനിൽക്കൽ പാർട്ടി നേതൃത്വത്തിന് അപ്രതീക്ഷിതമായി.
ഇന്നലെ തലസ്ഥാനത്തുണ്ടായിരുന്ന രണ്ട് നേതാക്കളും യു.ഡി.എഫ് യോഗം ചേർന്ന കന്റോൺമെന്റ് ഹൗസിന് തൊട്ടടുത്തുള്ള നിയമസഭാമന്ദിരത്തിൽ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയിട്ടും, മുന്നണി യോഗത്തിനെത്താതെ മാറിനിൽക്കുകയായിരുന്നു. കണ്ണൂരിലായിരുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും യോഗത്തിനെത്തിയില്ല. അദ്ദേഹം പ്രതിപക്ഷ നേതാവിനെ അസൗകര്യമറിയിച്ചിരുന്നു.
കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനകളിലെ അവഗണന, രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർക്കണമെന്ന ആവശ്യം നേതൃത്വം കേൾക്കാതിരിക്കുന്നത്, സംസ്ഥാന കോൺഗ്രസിനെ ചൊൽപ്പടിയിലാക്കാൻ എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തുന്ന നീക്കങ്ങൾ എന്നിവയാണ് രണ്ട് മുതിർന്ന നേതാക്കളുടെയും അതൃപ്തിക്ക് കാരണം. തിരുവനന്തപുരത്തെ വിശ്വസ്ത അനുയായിയായ മുൻ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫിനെതിരായ നടപടിയും ഉമ്മൻ ചാണ്ടിയെ പ്രകോപിപ്പിച്ചു. എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് ഉമ്മൻ ചാണ്ടി പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ല.
പാർട്ടി ഭാരവാഹികളെ തീരുമാനിച്ചപ്പോൾ ചിലതിൽ മാത്രം മാനദണ്ഡം നിർബന്ധമാക്കിയത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്ന ആരോപണം എ, ഐ ഗ്രൂപ്പുകൾക്കുണ്ട്. പോഷക സംഘടനകളുടെ കാര്യത്തിലും പാർട്ടി നേതൃത്വം തന്നിഷ്ടം നടപ്പാക്കുന്നുവെന്നാണ് പരാതി.
അതേസമയം, പ്രധാന അജൻഡകളൊന്നുമില്ലാത്തതിനാൽ എത്തില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് യോഗത്തിന്റെ തുടക്കത്തിൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു.
ഉത്തരം പറയേണ്ടത് അവർ: ഹസൻ
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം പറയേണ്ടത് അവരാണെന്ന്, ഇതുസംബന്ധിച്ച വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി കൺവീനർ എം.എം. ഹസൻ പറഞ്ഞു. അടിയന്തരമായി വിളിച്ച യോഗമായിരുന്നു. അവരെ വിളിച്ചറിയിച്ചപ്പോൾ ബുദ്ധിമുട്ടൊന്നും പറഞ്ഞിരുന്നില്ല. പങ്കെടുക്കാത്തതിന്റെ കാരണം താനും പ്രതിപക്ഷനേതാവും അന്വേഷിക്കും. കോൺഗ്രസിൽ അവർക്കെന്തെങ്കിലും പരാതിയുണ്ടെങ്കിൽ പരിഹരിക്കേണ്ടത് യു.ഡി.എഫ് കൺവീനറല്ലെന്നും ഹസൻ പറഞ്ഞു.
ഏഴുപേർക്ക് കെ.പി.സി.സിയുടെ കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: പാർട്ടി നയങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായി ഈ മാസം 21ന് കാട്ടാക്കട നിയോജകമണ്ഡലത്തിൽ പെട്ട മൂക്കുന്നിമലയിൽ ഗ്രൂപ്പ് യോഗം ചേർന്നതിന് ഏഴ് പേർക്ക് കെ.പി.സി.സി നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഗോപകുമാറിന്റെ വസതിയിലാണ് യോഗം ചേർന്നത്.
യോഗത്തിന് നേതൃത്വം നൽകിയ ഡി.സി.സി ജനറൽസെക്രട്ടറിമാരായ എം.ആർ. ബൈജു, സുബ്രഹ്മണ്യൻ, യോഗത്തിൽ പങ്കെടുത്ത പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് അംഗം പള്ളിച്ചൽ സതീശ്, ബ്ലോക്ക് സെക്രട്ടറിമാരായ പുന്നമൂട് ശിവകുമാർ, ഗോപകുമാർ, കണ്ടല അബൂബക്കർ, മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം മല്ലിക ദാസ് എന്നിവർക്കാണ് കെ.പി.സി.സി ജനറൽസെക്രട്ടറി ടി.യു. രാധാകൃഷ്ണൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എം.ആർ. ബൈജു മുൻ ജില്ലാ പഞ്ചായത്ത് അംഗവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമാണ്. ഇതോടെ, എം.എ. ലത്തീഫിന് പിന്നാലെ തലസ്ഥാനജില്ലയിൽ ഉമ്മൻ ചാണ്ടിയുടെ മറ്റൊരു വിശ്വസ്തനെതിരെ കൂടി കോൺഗ്രസിൽ അച്ചടക്കനടപടി ഉറപ്പായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |