SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.44 AM IST

പ്രതിപക്ഷത്തിന് അവസരം നൽകാതെ കേന്ദ്രം, കാർഷിക നിയമങ്ങൾ റദ്ദാക്കൽ, ബിൽ പാസാക്കിയത് മിനിട്ടുകൾക്കുള്ളിൽ

parliment

 ലോക‌്‌സഭയിൽ റദ്ദാക്കൽ ബിൽ നാലുമിനിട്ടിൽ പാസാക്കി

ന്യൂഡൽഹി: കർഷകരെ അനുനയിപ്പിക്കാൻ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് എത്രയും പെട്ടെന്ന് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കേന്ദ്രസർക്കാർ റദ്ദാക്കൽ ബിൽ അവതരിപ്പിച്ചതും പ്രതിപക്ഷ ബഹളത്തിന്റെ മറവിൽ ചർച്ചയില്ലാതെ പാസാക്കിയതും. വിവാദ നിയമങ്ങൾ റദ്ദാക്കിയ രീതിയെ ചൊല്ലി വരും ദിവസങ്ങളിൽ സഭ പ്രക്ഷുബ്ധമാകുമെന്നുമുറപ്പായി. കഴിഞ്ഞ സമ്മേളനത്തിലെ നടപടികളുടെ പേരിൽ 12 എം.പിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടിയേയും പ്രതിപക്ഷം ചോദ്യം ചെയ്യും.

സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കൊണ്ടുവരാൻ തീരുമാനിച്ച റദ്ദാക്കൽ ബില്ലിന് പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പായിരുന്നെങ്കിലും അത് വിശദ ചർച്ചയ്‌ക്ക് വിധേയമാക്കാൻ താത്പര്യമില്ലെന്ന് ഇന്നലെ രാവിലെ നടന്ന കാര്യോപദേശക സമിതി യോഗത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ചർച്ചയില്ലെങ്കിൽ താങ്ങുവിലയ്‌ക്കുള്ള നിയമ പരിരക്ഷ, മരിച്ച കർഷകരുടെ കുടുംബത്തിനുള്ള നഷ്‌ടപരിഹാരം, ലഖിംപൂർ ഖേരി സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി എന്നിവ ഉന്നയിക്കാനും കർഷകർക്ക് മുന്നിൽ മുട്ടുമടക്കിയ പറയാനുമുള്ള വേദി നഷ്‌ടപ്പെടുമെന്ന് മനസിലാക്കിയാണ് പ്രതിപക്ഷാംഗങ്ങൾ രാവിലെ 11മണിക്ക് ഇരു സഭകളിലുമെത്തിയത്.

വിവിധ വിഷയങ്ങളിൽ സഭ നിറുത്തി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷാംഗങ്ങളുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ലോക്‌സഭയിൽ സ്‌പീക്കർ ഒാംബിർള തള്ളിയതോടെ കോൺഗ്രസ്, തൃണമൂൽ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. ബഹളം കാരണം നിറുത്തിയ സഭ 12മണിക്ക് സമ്മേളിച്ചപ്പോൾ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ റദ്ദാക്കൽ ബിൽ അവതരിപ്പിച്ചു.

2014 മുതൽ ആറു റദ്ദാക്കൽ ബില്ലുകൾ പാസാക്കിയ ചരിത്രം ഒാർമ്മിപ്പിച്ച കോൺഗ്രസ് സഭാ നേതാവ് ആദിർ രഞ്ജൻ ചൗധരി ചർച്ച അനിവാര്യമാണെന്ന് പറഞ്ഞു. അംഗങ്ങൾ ശാന്തരാകാതെ ചർച്ചയില്ലെന്ന് സ്‌പീക്കറും ശഠിച്ചു. പ്രതിപക്ഷം ബഹളം തുടരുന്നതിനിടെ ബിൽ ശബ്‌ദവോട്ടോടെ പാസാക്കി. ബിൽ അവതരണത്തിനും പാസാക്കാനും എടുത്തത് വെറും നാലുമിനിട്ട്. തുടർന്ന് സഭ പിരിഞ്ഞു. രണ്ടുമണിക്ക് സമ്മേളിച്ചെങ്കിലും ബഹളത്തെ തുടർന്ന് ഇന്നത്തേക്ക് പിരിയുകയായിരുന്നു.

അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. കോൺഗ്രസ് സിറ്റിംഗ് എം.പിയായിരുന്ന അന്തരിച്ച ഒാസ്കാർ ഫെർണാണ്ടസിനോടുള്ള ആദരസൂചകമായി പിരിഞ്ഞ് 12മണിക്ക് ചേർന്നപ്പോഴും ബഹളം തുടർന്നു. പിന്നീട് രണ്ടുമണിക്ക് സമ്മേളിച്ചപ്പോളാണ് നരേന്ദ്രസിംഗ് തോമർ റദ്ദാക്കൽ ബിൽ അവതരിപ്പിച്ചത്. ശബ്‌ദവോട്ടോടെ ബിൽ പാസാക്കിയ ശേഷം രണ്ടുമണി കഴിഞ്ഞ് 9 മിനിട്ടിന് സഭ പിരിയുകയും ചെയ്‌തു. മൂന്നുമണിക്ക് വീണ്ടും ചേർന്നപ്പോൾ 12 എം.പിമാരെ സസ്‌പെൻഡ് ചെയ്‌ത വിവരം പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PARLIMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.