ആരോഗ്യപ്രശ്നം മെഡി.ബോർഡ് പരിശോധിക്കും
നിയമവശങ്ങൾ പരിശോധിച്ച് നടപടി
തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീഷണി ഉയരുകയും വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ കർശന നിർദ്ദേശം നൽകുകയും ചെയ്തതോടെ വാക്സിൻ സ്വീകരിക്കാത്ത അയ്യായിരത്തിലേറെ അദ്ധ്യാപക, അനദ്ധ്യാപകർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കർശന നടപടിയിലേക്ക് സംസ്ഥാന സർക്കാർ നീങ്ങുന്നു. വാക്സിനെടുക്കാത്ത അദ്ധ്യാപകർ സ്കൂളുകളിൽ വരുന്നതിനോട് രക്ഷിതാക്കളും യോജിക്കുന്നില്ല.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്രയും പേർ ഒഴിഞ്ഞുമാറിയത്. ഇവർ ഹാജരാക്കിയ രേഖകൾ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധിക്കും. ബോർഡിന് മുമ്പിൽ നേരിട്ട് ഹാജരാവുകയും വേണം. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ബോദ്ധ്യമായാൽ വാക്സിൻ എടുക്കാൻ നിർദ്ദേശിക്കും. വിസമ്മതിച്ചാൽ വകുപ്പ്തല നടപടികളിലേക്ക് കടക്കും.
ഇത്തരക്കാരെ ശമ്പളം നൽകാതെ നിർബന്ധിത അവധിയിലാക്കണമെന്ന് നിർദ്ദേശമുണ്ട്. നിയമവശങ്ങൾ പരിശോധിച്ചേ നടപടി തീരുമാനിക്കൂ. എന്തായാലും സ്കൂളിൽ ഇവരുടെ സാന്നിദ്ധ്യം അനുവദിക്കില്ല. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഉത്തരവ് ഇറക്കും. കർശന നടപടിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെടാതിരിക്കണം
വകുപ്പ് തലത്തിൽ നടപടിയെടുത്താൻ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം. വാക്‌സിനെടുക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്
നടപടി പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ഭാഗമാക്കണം. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് ജീവനക്കാർക്ക് നിർബന്ധിത വാക്‌സിനേഷൻ ഉറപ്പാക്കുന്നതായും അനുസരിക്കാത്തവർക്കെതിരെ നടപടിയെന്നും നോട്ടിഫിക്കേഷൻ ഇറക്കണം
രക്ഷാമാർഗം വാക്സിൻ: ലോകാരാേഗ്യസംഘടന
ജനീവ:അതിവേഗം വ്യാപിക്കാനും രോഗിയെ ഗുരുതരാവസ്ഥയിലാക്കാനും സാധ്യതുള്ളതാണ് ഒമൈക്രോണെന്ന് മുന്നറിയിപ്പ് നൽകിയ ലോകാരോഗ്യസംഘടന വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. നേരത്തേ കൊവിഡ് വന്നവരെയും ഒമൈക്രോൺ ബാധിക്കാം.പ്രഹരശേഷിയും പ്രത്യാഘാതങ്ങളും പഠനത്തിലൂടെ മാത്രമേ വ്യക്തമാവൂ.
പ്രതിരോധ നടപടികൾ ആലോചിക്കാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോഗം ഉടൻ ചേരുന്നുണ്ട്.
അതിർത്തികൾ തുറക്കാനുള്ള തീരുമാനം ഓസ്ട്രേലിയയും ജപ്പാനും ദക്ഷിണ കൊറിയയും നീട്ടിവച്ചു.
പോർച്ചുഗലിൽ 13 ഫുട്ബാൾ താരങ്ങൾക്ക്
പോർച്ചുഗലിലെ ഫുട്ബോൾ ക്ലബിലെ 13 കളിക്കാർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു.ഓസ്ട്രേലിയയിൽ മൊത്തം അഞ്ചുപേർക്കായി. സ്കോട്ട്ലന്റിൽ ആറുപേർക്കും പിടിപെട്ടു..
പതിനഞ്ചിലേറെ രാജ്യങ്ങളിലാണ് നൂറ്റമ്പതോളം പേർക്ക് രോഗം സ്ഥിരീകരിച്ചത്.
സംശയിച്ച് ബംഗളൂരു
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരിൽ ഒരാളുടേത് ഏതുവകഭേദമെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനസർക്കാർ ഐ.സി. എം.ആറിന്റെ സഹായം തേടിയിരിക്കുകയാണ്.
തിരിച്ചറിയാതെ നുഴഞ്ഞു കയറും
ഒമൈക്രോണിന്റെ മുള്ളുകളിലാണ് (സ്പൈക്ക്) ഏറ്റവും കൂടുതൽ ജനിതക മാറ്റം സംഭവിച്ചത്.നിലവിലെ വാക്സിനുകൾ നൽകുന്ന കൊവിഡിനെതിരായ ആന്റിബോഡിക്ക് തിരിച്ചറിയാൻ കഴിയുംമുമ്പ് കോശങ്ങളിൽ പറ്റിപ്പിടിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.നിലവിലെ ഡെൽറ്റ വകഭേദത്തേക്കാൾ ആറിരട്ടി വ്യാപനശേഷിയുണ്ടെന്നാണ് വിലയിരുത്തൽ.
വാക്സിനെടുക്കാത്ത അദ്ധ്യാപകർക്ക് പ്രത്യേക സൗകര്യമൊരുക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ പ്രവർത്തകർ നേരിട്ട് ബന്ധപ്പെട്ട് വാക്സിനെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു.
വീണാ ജോർജ്, ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |