വടകര: അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന വടകര ഫയർ ആൻഡ് റസ്‌ക്യു സ്റ്റേഷന് താത്‌കാലികാശ്വാസം. കെ.കെ.രമ എം.എൽ.എ യുടെ കാര്യക്ഷമമായ ഇടപെടൽ ഫലിച്ചതിലൂടെ ഇവിടെ ബാത്ത്‌റൂം, ടോയ്‌ലറ്റ് എന്നിവയടങ്ങുന്ന കെട്ടിടം പുതുക്കിപ്പണിയുന്നതിന് പത്തു ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സെപ്തംബറിൽ കെ.കെ രമ എം.എൽ.എ ഫയർ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ ജീവനക്കാർ ഏറെ പരിമിതികൾ സഹിച്ചാണ് ജോലിയെടുക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. 24 മണിക്കൂറും ജാഗരൂകരായി നിൽക്കുന്ന സേനാംഗങ്ങൾക്ക് ഉപയോഗിക്കാൻ നല്ലൊരു മൂത്രപ്പുര പോലുമില്ലെന്ന കാര്യം അവർക്ക് ബോദ്ധ്യപ്പെട്ടു. തുടർന്ന് എം.എൽ.എ കാര്യങ്ങൾ വിശദീകരിച്ച് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടിവ് എൻജിനിയർക്ക് സെപ്തംബർ 15ന് കത്തെഴുതി. കൂടാതെ, ഈ വിഷയം ജില്ലാ വികസന സമിതിയിൽ അവതരിപ്പിച്ചു. തുടർനടപടികൾ സ്വീകരിക്കാൻ വകുപ്പ് മേധാവിയോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പാണ് ഇപ്പോൾ ബാത്ത്‌റൂം, ടോയ്‌ലെറ്റ് കെട്ടിടം പുതുക്കിപ്പണിയുന്നതിനായി പത്തു ലക്ഷം രൂപ അനുവദിച്ചത്. അടിയന്തിരമായി പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്ന് എം.എൽ.എ ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |