കൊച്ചി: കൊവിഡ് കാലത്ത് പുതിയ ക്ഷയരോഗികളെ കണ്ടെത്താനുള്ള പരിശോധന കുറഞ്ഞതുകാരണം 2025ൽ കേരളം ക്ഷയരോഗ മുക്തമാകുമെന്ന സ്വപ്നം പാളാൻ സാദ്ധ്യത. രണ്ടു വർഷത്തിനിടെ രോഗീനിർണയത്തിൽ 30 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. രോഗം അറിയാതെ പോകുന്നത് രോഗവ്യാപനത്തിനും കാരണമാകും. ഈ വർഷം നവംബർ വരെ 18,656 രോഗികളെയും കഴിഞ്ഞ വർഷം 20,914 പേരെയുമാണ് കണ്ടെത്തിയത്.
റിപ്പോർട്ട് ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ എത്ര പുതിയ രോഗികൾ സമൂഹത്തിലുണ്ടാകാമെന്ന കണക്ക് തയ്യാറാക്കി കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങൾക്ക് നൽകാറുണ്ട്. ഇതുപ്രകാരം കഴിഞ്ഞ വർഷം 28,000 പുതിയ രോഗികളെ കണ്ടെത്തേണ്ടതായിരുന്നു. 2019ൽ 32,000 പേരെ കണ്ടെത്തേണ്ടിടത്ത് 25,593 പേരെ മാത്രമാണ് കണ്ടെത്തിയത്. അക്ഷയകേരളം പദ്ധതിയുടെ ഭാഗമായി കൊവിഡ് പരിശോധനയ്ക്കൊപ്പം ക്ഷയരോഗ നിർണയ പരിശോധനയും നടത്തുന്നുണ്ട്. പുതിയ ക്ഷയരോഗികളുടെ എണ്ണത്തിൽ കോഴിക്കോട് ജില്ലയാണ് മുന്നിൽ. 2370 പേരെ ഈ വർഷം കണ്ടെത്തി. തൊട്ടുപിന്നിൽ എറണാകുളം 2347 രോഗികൾ.
പുതിയ രോഗികൾ, ജില്ലാതല കണക്ക്
ജില്ല, 2021(ഇതുവരെ), 2020, 2019 ക്രമത്തിൽ)
ആലപ്പുഴ 812, 920, 1154
എറണാകുളം 2347, 2736, 3287
ഇടുക്കി 294, 364, 434
കണ്ണൂർ 1592, 1619, 1792
കാസർകോട് 526, 530, 712
കൊല്ലം 1132, 1288, 1725
കോട്ടയം 1634, 1809, 1964
കോഴിക്കോട് 2370, 2732, 2944
മലപ്പുറം 1451, 1696, 2187
പാലക്കാട് 1272, 1448, 1932
പത്തനംതിട്ട 690, 809, 1021
തിരുവനന്തപുരം 2179, 2289, 3108
തൃശൂർ 2008, 2244, 2757
വയനാട് 349, 430, 576
ആകെ 18656, 20914, 25593
'' 2025ൽ കേരളം ക്ഷയമുക്തമാക്കുകയാണ് ലക്ഷ്യം. കൂടുതൽ ക്യാമ്പുകളും ഫീൽഡ് പരിശോധനയും സംഘടിപ്പിക്കും.
-ഡോ. എം.സുനിൽ കുമാർ
സംസ്ഥാന ടി.ബി. ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |