കോഴിക്കോട്: തെരുവിൽ നിന്ന് ബൗ ബൗ ഫെസ്റ്റിലെത്തിയ 39 നായക്കുട്ടികൾ ഇനി വീടുകളിലെ അരുമകളും കാവൽക്കാരുമാകും.കോഴിക്കോട് കോർപ്പറേഷൻ ടാഗോർ ഹാളിൽ സംഘടിപ്പിച്ച തെരുവ് നായ്ക്കളെ ദത്ത് നൽകൽ ക്യാമ്പിൽ നിരവധിപേരാണ് നായകുട്ടികളെ വാങ്ങാനെത്തിയത്.
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് കോർപ്പറേഷൻ ശുചിത്വ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബൗ ബൗ ഫെസ്റ്റ് സംഘടിപ്പിച്ചത്. നഗരത്തിലെ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് എ.ബി.സി പദ്ധതി മാത്രം പോരെന്ന നിർദ്ദേശം വിദഗ്ദ്ധർ നൽകിയിരുന്നു. പൂളക്കടവിലെ എ.ബി.സി സെന്ററിൽ നിന്നുള്ള കുട്ടികൾക്ക് പുറമെ കാലിക്കറ്റ് അനിമൽ റെസ്‌ക്യുവേഴ്‌സ് എൻകറേജേഴ്‌സ്(കെയർ), പീപ്പിൾ ഫോർ ആനിമൽസ് എന്നീ സംഘടനകളും നായകുട്ടികളെ ദത്ത് നൽകാനായി എത്തിച്ചു. യുവാക്കളും വിദ്യാർത്ഥികളുമാണ് നായക്കുട്ടികളെ എറ്റെടുക്കാൻ ഏറെയും എത്തിയത്. പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്ത രണ്ട് മാസമായ നായക്കുട്ടികളെയാണ് ദത്ത് നൽകിയത്. എ.ബി.സി ആശുപത്രിയിൽ നിന്ന് 19 നായക്കുട്ടികളെ നേരത്തെ ദത്ത് നൽകിയിരുന്നു.
മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. എസ്. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി, കോർപ്പറേഷൻ വെറ്ററിനറി ഡോക്ടർ ശ്രീഷ്മ വി.എസ്, കൗൺസിലർ വി.കെ മോഹൻദാസ്, ഹെൽത്ത് സൂപ്പർവൈസർ പി. ഷജിൽ കുമാർ, ഹെൽത്ത് സൂപ്പർവൈസർ പി. ഷജിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |