കൊച്ചി: ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാൾ നിയമിതനായി. 2017 മുതൽ ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായി (സി.ടി.ഒ) പ്രവർത്തിക്കുകയായിരുന്ന പരാഗിനെ ഡയറക്‌ടർ ബോർഡംഗമായും നിയമിച്ചു. 16 വർഷത്തെ സേവനത്തിന് ശേഷം കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജാക്ക് ഡോർസി (45) പടിയിറങ്ങിയതോടെയാണ് പരാഗിനെ തേടി പുതിയ ദൗത്യമെത്തിയത്.
പാട്രിക് പിഷെറ്റിന്റെ പിൻഗാമിയായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും (സി.ഒ.ഒ) പ്രസിഡന്റുമായ ബ്രെറ്റ് ടെയ്‌ലർ ട്വിറ്ററിന്റെ പുതിയ ചെയർമാനാകും. 2022ൽ കാലാവധി തീരുംവരെ ഡോർസി ഡയറക്‌ടർ ബോർഡംഗമായി തുടരും. പിഷെറ്റ് ഡയറക്‌ടർ ബോർഡംഗമായും ഓഡിറ്റ് കമ്മിറ്റി ചെയർമാനായും പ്രവർത്തിക്കും.
സി.ഇ.ഒ സ്ഥാനം ഒഴിയുന്നതായി ജാക്ക് ഡോർസി ട്വിറ്ററിലൂടെയാണ് ഇന്നലെ അറിയിച്ചത്. സ്ഥാപകരിൽ നിന്ന് വിട്ടുമാറി പുതിയ ഉയരങ്ങളിലേക്ക് മുന്നേറാൻ, മൈക്രോ ബ്ളോഗിംഗ് ആപ്ളിക്കേഷനായ ട്വിറ്ററിന് സമയമായെന്ന് അഭിപ്രായപ്പെട്ട ഡോർസി, 10 വർഷമായി ട്വിറ്ററിൽ ജോലി ചെയ്യുന്ന പരാഗിന്റെ കഴിവുകളെ പ്രശംസിക്കുകയും ചെയ്‌തു. ജാക്ക് ഡോർസിക്ക് ട്വിറ്ററിലൂടെ നന്ദിപറഞ്ഞ പരാഗ്, സി.ഇ.ഒയായി നിയമിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും കമ്പനിയെ കൂടുതൽ മികവുകളിലേക്ക് നയിക്കുമെന്നും വ്യക്തമാക്കി.
ഐ.ഐ.ടി ബോംബെക്കാരൻ
ഐ.ഐ.ടി ബോംബെ, അമേരിക്കയിലെ സ്‌റ്റാൻഫോഡ് സർവകലാശാല എന്നിവിടങ്ങളിലെ പൂർവവിദ്യാർത്ഥിയായ പരാഗ് അഗ്രവാൾ 2011ലാണ് ട്വിറ്ററിലെത്തുന്നത്. അതിനുമുമ്പ് മൈക്രോസോഫ്‌റ്റ് റിസർച്ച്, യാഹൂ റിസർച്ച്, എ.ടി. ആൻഡ് ടി ലാബ്‌സ് എന്നിവിടങ്ങളിൽ ജോലി ചെയ്‌തിരുന്നു.
ജോലിയിൽ മികച്ച പ്രകടനം കാഴ്‌ചവച്ച പരാഗിനെ 2019ൽ തെറ്റായതും അപകീർത്തികരവുമായ സന്ദേശങ്ങൾ തടയാനുള്ള പ്രൊജക്‌ട് ബ്ളൂസ്‌കൈയുടെ തലവനായി ട്വിറ്റർ നിയമിച്ചിരുന്നു.
ഡോർസിയുടെ രണ്ടാം പടിയിറക്കം
നേരത്തെ, 2008ലും ട്വിറ്റർ സി.ഇ.ഒ സ്ഥാനം ജാക്ക് ഡോർസി ഒഴിഞ്ഞിരുന്നു. 2015ൽ വീണ്ടും സി.ഇ.ഒയായി. കഴിഞ്ഞ ഒരുവർഷമായി അദ്ദേഹം പദവിയൊഴിയുമെന്ന സൂചനകൾ ഉണ്ടായിരുന്നു. പേമെന്റ്‌സ് കമ്പനിയായി സ്‌ക്വയറിന്റെ തലവൻ കൂടിയാണ് ഡോർസി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |