അമ്പലപ്പുഴ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിന് തലേന്ന് കാണാതായ തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് അംഗവും മത്സ്യത്തൊഴിലാളിയുമായ തോട്ടപ്പള്ളി പെരിയോന്റെ പറമ്പിൽ സജീവനായുള്ള (54) തെരച്ചിൽ രണ്ടുമാസം പിന്നിട്ടു. സെപ്തംബർ 29ന് മത്സ്യബന്ധനത്തിന് പോയ സജീവൻ പകൽ 11ന് തോട്ടപ്പള്ളി ഹാർബറിൽ തിരിച്ചെത്തിയിരുന്നു.
പിന്നീടാണ് കാണാതായത്. മത്സ്യബന്ധനം കഴിഞ്ഞാലുടൻ വീട്ടിലെത്താറുള്ള സജീവൻ എത്താതിരുന്നതിനെ തുടർന്ന് രാത്രിയോടെ ഭാര്യ സജിത അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. ഇതോടെ ബ്രാഞ്ച് സമ്മേളനവും മാറ്റിവച്ചു. സി.പി.എം പ്രാദേശിക നേതാക്കൾ 28ന് രാത്രി സജീവന്റെ വീട്ടിലെത്തി ദീർഘനേരം സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
സജീവൻ ഫോൺ കൊണ്ടുപോകാതിരുന്നതും അന്വേഷണത്തിന് തടസമായി. കേസ് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് സജീവന്റെ മകൾ ശ്രുതി, മരുമകൻ ഹാരീസ്, കൊച്ചുമകൻ ഐവാൻ എന്നിവർ മുൻ മന്ത്രി ജി. സുധാകരനൊപ്പം ജില്ലാ പൊലീസ് ചീഫിനെ കണ്ടിരുന്നു. മകനെ കാണാത്ത ദുഖത്തിൽ മനംനൊന്ത് കഴിയുകയാണ് സജീവന്റെ അമ്മ സേതു.
അമ്പലപ്പുഴ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാതിരുന്നതിനാൽ സജിത ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന് ഒക്ടോബർ 6ന് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ സി.ഐ ദ്വിജേഷിന്റെ നേതൃത്വത്തിൽ പത്തംഗ സ്ക്വാഡ് രൂപീകരിച്ചു. മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നിരവധി പേരിൽ നിന്ന് മൊഴിയെടുത്തെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. ഡോഗ് സ്ക്വാഡും തോട്ടപ്പള്ളിയിലെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തിയിരുന്നു. ഒരാഴ്ച മുമ്പ് രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ആറ് ലോക്കൽ കമ്മറ്റിയംഗങ്ങളെ ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. കേസിൽ അന്വേഷണ പുരോഗതിയില്ലാത്തത് പൊലീസിനും തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
സംശയനിഴലിൽ വിഭാഗീയത
സി.പി.എമ്മിലെ വിഭാഗീയതയാണ് സജീവന്റെ തിരോധാനത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ സംശയം. കരിമണൽ ഖനന വിരുദ്ധ സമരത്തിലും സജീവൻ പങ്കെടുത്തിരുന്നു. സജീവന്റെ വീട് സന്ദർശിക്കാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബി.ജി.പി നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ച് ധർണ നടത്തിയിരുന്നു.
""
പ്രമേഹവും മറ്റ് അസുഖങ്ങളുമുള്ള അച്ഛൻ മരുന്നോ, കുറിപ്പടികളോ കൊണ്ടുപോയിട്ടില്ല. അസുഖം കൂടുമോയെന്ന ഭയമുണ്ട്. കോടതിയിലാണ് വിശ്വാസം.
സജിത്ത്, മകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |