തിരുവല്ല: സ്ത്രീകളുടെ മാല മോഷ്ടിച്ച കേസുകളിലെ പ്രതിയും ഭാര്യയും പൊലീസിന്റെ പിടിയിലായി. തിരുവല്ല കുറ്റൂരിൽ വാടകവീട്ടിൽ താമസിക്കുന്ന ലെതിൻ ബാബു (33), മോഷ്ടിച്ച മാലകൾ വിൽക്കാൻ സഹായിച്ച
ഭാര്യ സൂര്യമോൾ (26) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ മിത്രമഠം കോളനിയിൽ നിന്നാണ് ഇവർ ഇവിടെയെത്തി വാടകയ്ക്ക് താമസിക്കുന്നത്. അതിരാവിലെ നടക്കാനിറങ്ങുന്നതും ദേവാലയങ്ങളിലും ജോലിക്കും മറ്റും പോകുന്നതുമായ സ്ത്രീകളെ നിരീക്ഷിച്ചശേഷം സൈക്കിളിലും ബൈക്കിലുമെത്തി മാല കവരുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ കുറെമാസങ്ങളായി തിരുവല്ല,പുളിക്കീഴ്,ചെങ്ങന്നൂർ ഭാഗങ്ങളിലെ ക്ഷേത്രങ്ങളും മറ്റും കേന്ദ്രീകരിച്ചായിരുന്നു മോഷണം. ശ്രീവല്ലഭ ക്ഷേത്രം,തിരുവൻവണ്ടൂർ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നും അടുത്തിടെ ഇയാൾ സ്ത്രീകളുടെ മാലപൊട്ടിച്ചിരുന്നു. സംഭവംനടന്ന സ്ഥലങ്ങളിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നാണ് ഇയാളെ കണ്ടെത്തിയത്. കുറ്റൂരിൽവരെ ഇയാളുടെ ദൃശ്യങ്ങൾ കണ്ടതിനെതുടർന്ന് പഞ്ചായത്ത് അംഗങ്ങളുടെയും ആശ വർക്കർമാരുടെയും സഹായത്തോടെ വാടകയ്ക്ക് താമസിക്കുന്നവരെ നിരീക്ഷിച്ച് ഇയാളെ പിടികൂടുകയായിരുന്നു. രാമങ്കരി സ്റ്റേഷൻ പരിധിയിൽ പ്രശ്നം ഉണ്ടാക്കിയശേഷം അവിടെനിന്ന് കടന്ന ഇയാൾ ഇവിടെയെത്തി മാല മോഷണം നടത്തുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. തിരുവല്ല ഡിവൈ.എസ്.പി ടി.രാജപ്പൻ റാവുത്തർ, പത്തനംതിട്ട ഡിവൈ.എസ്.പി സജീവ് എന്നിവരുടെ നേതൃത്വത്തിൽ തിരുവല്ല സി.ഐ. പി.എസ്.വിനോദ്, എസ്.ഐ.മാരായ ബി.രമേശൻ,അനീഷ്,രാജൻ കെ,സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോബിൻ,സി.പി.ഒ മാരായ ഉമേഷ്,സുജിത്ത്,ഷഫീഖ്, വിജേഷ്,ശ്രീലാൽ,അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |