ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്ത് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിലവിലുള്ള കൊവിഡ് മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡിസംബർ 31 വരെ നീട്ടി. നവംബർ 25ന് പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഇതിനു പുറമേ വിദേശത്ത് നിന്നുള്ള യാത്രക്കാരുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇവരെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്.
സംസ്ഥാന പ്രതിനിധികളുമായി ഇന്ന് നടത്തിയ ഓൺലൈൻ മീറ്റിംഗിൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യയിൽ ഇതുവരെയും ഒമിക്രോൺ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്നും അദദ്േഹം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ഇക്കാര്യം രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.
ഇതിനോടകം തന്നെ 13ലധികം രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കണമെന്നും ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |