വിവാഹശേഷം ആദ്യ സിനിമയായി സൂപ്പർ ഹീറോ പരിവേഷത്തിൽമിന്നൽ മുരളി എത്തുന്നതിന്റെ ആഹ്ളാദത്തിൽ ബേസിലും പ്രിയപാതി എലിസബത്തും
മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹീറോയുടെ കഥ ബേസിൽ ജോസഫ് ആദ്യം 'എലി"യോടുത്തന്നെ പറഞ്ഞു. 'കുഞ്ഞിരാമായണം" കേട്ട് കൃത്യം അഭിപ്രായം ആദ്യം പറഞ്ഞ ആളാണ് 'എലി". ഗോദയിൽ തിളങ്ങുന്ന പഞ്ചാബുകാരി അദിതി സിംഗിന്റെ കഥ ബേസിൽ പിന്നെ കേൾപ്പിച്ചു. 'എലി"കഥ കേട്ട രണ്ടു സിനിമകളും സൂപ്പർ ഹിറ്റ്. നാടൻ സൂപ്പർ ഹീറോയുടെ കഥയാണ് ഇത്തവണ പറഞ്ഞത്. പേര് 'മിന്നൽ മുരളി". വയനാട്ടിലെ തിരുനെല്ലികാരൻ. മിന്നൽ ഏൽക്കുന്നതോടെ ശക്തി പ്രവാഹത്തിൽ മുരളി സൂപ്പർ ഹീറോ ആവുന്നു. ഹോളിവുഡിലെ സൂപ്പർ ഹീറോകളെ ആരാധിച്ചതിനാൽ കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. ബേസിലും സിനിമയും പഠനവുമാണ് 'എലി"യുടെ ഇഷ്ടങ്ങൾ. സിനിമയും 'എലി"യുമാണ് ബേസിലിന്റെ ഇഷ്ടങ്ങൾ.വിവാഹശേഷം ആദ്യ സിനിമയായി സൂപ്പർ ഹീറോ പരിവേഷത്തിൽ അഞ്ചു ഭാഷകളിൽ ഡിസംബർ 24ന് നെറ്റ് ഫ്ലിക്സിലൂടെ മിന്നൽ മുരളി പാഞ്ഞ് എത്തുന്നതിന്റെ ആഹ്ളാദത്തിൽ സംവിധായകൻ ബേസിൽ ജോസഫ്.അരികിൽ പ്രിയ പാതി എലിസബത്ത്. ബേസിലിന്റെ എലി.സിനിമ ജീവിത വിശേഷങ്ങൾ ബേസിൽ സംസാരിച്ചു തുടങ്ങുമ്പോൾ പുറത്തു പെരുമഴ.
അതേ, സൂപ്പർ മുഖം
സൂപ്പർ ഹീറോ ഇമേജ് പറ്റികിടക്കുന്ന മുഖമാണ് വേണ്ടത്. ശാരീരികമായ അദ്ധ്വാനം ഉണ്ടാവണം. അസാധ്യമായ ഹ്യുമർ സെൻസുള്ള കഥാപാത്രവും. എല്ലാം ഒത്തുച്ചേർന്ന ആളാണ് ടൊവിനോ. വ്യക്തിപരമായി ടൊവിയെ അടുത്തറിയാം. മിന്നൽ മുരളിയുടെ ആരംഭം മുതൽ എന്റെ മനസിലെ സൂപ്പർ ഹീറോ ടൊവിനോ തന്നെയായിരുന്നു. എപ്പോഴും കൂടെത്തന്നെയുണ്ടാവുന്ന താരത്തെയാണ് വേണ്ടത്. നാളെ രാവിലെ വരണമെന്ന് തലേന്ന് വിളിച്ചുപറഞ്ഞാലോ രാത്രി ഏറെ വൈകുമെന്ന് ഒാർമപ്പെടുത്തിയാലോ അത് തിരിച്ചറിയുന്ന കാമറയ്ക്ക് പിന്നിലെ ഞങ്ങളുടെ നല്ല ബന്ധം മിന്നൽ മുരളിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. മിന്നൽ മുരളിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരും സൂപ്പർ ഹീറോയാണ്.എന്റെ സംവിധാന ജീവിതത്തിലെ വലിയ സിനിമ. 111 ദിവസം നീണ്ട ഷൂട്ടിംഗ്. ഇടയ്ക്ക് രണ്ടു തവണ കോവിഡ് ലോക് ഡൗൺ. സിനിമ സെറ്റ് തകർത്തത് ഉൾപ്പെടെ പല പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും ഞങ്ങളിലും കഥയിലും ഉള്ള വിശ്വാസത്തിൽ കൂടെനിന്ന നിർമ്മാതാവ്. ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത രീതിയിൽ മിന്നൽ മുരളിക്ക് വേണ്ടി എല്ലാവരും ആത്മാർത്ഥമായി പണിയെടുത്തിട്ടുണ്ട്.ഇനി എല്ലാം പ്രേക്ഷകർ തീരുമാനിക്കും.
വന്നത് ആക്ഷന്
സംവിധായകനാവാൻ വേണ്ടി മാത്രമാണ് സിനിമയിൽ വന്നത്. ആ ജോലിയുടെ ഉത്തരവാദിത്വം വളരെ വലുതാണ്. സംവിധാനം ചെയ്യുമ്പോൾ ലഭിക്കുന്ന സംതൃപ്തിയും പ്രേക്ഷകരുടെ അംഗീകാരവും ഏറെ സന്തോഷം തരുന്നു. അഭിനയം എങ്ങനെയോ കയറി പോയതാണ്. അഭിനയിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല. ആസമയത്ത് അവസരം ലഭിക്കുകയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തപ്പോൾ തുടർച്ചയായി സിനിമകൾ വരാൻ തുടങ്ങി. ജാൻ എ മന്നിലെ ജോയ് മോൻ എന്ന കഥാപാത്രത്തിൽ വരെ എത്തിനിൽക്കുന്ന യാത്ര. അഭിനയവും ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്.
ചുരമിറങ്ങി പറയും
വയനാടാണ് നാട്. അവിടത്തെ പച്ചപ്പും ഗ്രാമാന്തരീക്ഷവും സ്വാധീനിച്ചിട്ടുണ്ട്. കൊച്ചിയിൽ താമസിക്കുമ്പോഴും ഗ്രാമത്തിനോട് എനിക്ക് ഒരു ചായ് വുണ്ട്. പ്ളസ് ടുവരെ വയനാട്ടിൽ തന്നെയായിരുന്നു. സത്യൻ അന്തിക്കാട് സാറിന്റെയും ശ്രീനിവാസൻ സാറിന്റെയും രഘുനാഥ് പലേരി സാറിന്റെയും സിനിമകളാണ് കുട്ടിക്കാലത്ത് കണ്ടത്. കുഞ്ഞിരാമായണവും ഗോദയും മിന്നൽ മുരളിയും ഗ്രാമ പശ്ചാത്തലത്തിലാണ് പറഞ്ഞത്. കഥ അത് ആവശ്യപ്പെടുന്നുണ്ട്. നഗരകേന്ദ്രീകൃതമായ കഥ ലഭിച്ചാൽ തീർച്ചയായും ചെയ്യും.
അച്ചനാകേണ്ട ആളാ
'ജോജി" സിനിമയിൽ ഞാൻ അവതരിപ്പിച്ച കെവിൻ അച്ചൻ എന്ന കഥാപാത്രത്തിന് എന്റെ പിതാവായ ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെ സ്വാധീനമുണ്ട്. പിതാവിന്റെ മാനറിസങ്ങൾ അതേപടി കൊണ്ടു വരാൻ ശ്രമിച്ചു.ഞങ്ങൾ യാക്കോബായ സുറിയാനിയാണ്. സുറിയാനി സഭയും അവിടത്തെ ശുശ്രൂഷയും കുട്ടിക്കാലം മുതൽ കാണുന്നതാണ്. പിതാവിന്റെ അടുത്തുനിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ വൈദികരിൽനിന്നും ജോജിയിൽ അഭിനയിക്കുന്നതിന് മുൻപ് ഉപദേശം തേടി. കെവിൻ അച്ചന്റെ സ്വഭാവമല്ല എന്റെ പിതാവിന്റേത്. രണ്ടുമൂന്ന് അച്ചൻമാരുടെ സംഭാവനയുണ്ട് കെവിൻ അച്ചനുപിന്നിൽ. പ്രാർത്ഥനകൾ വാട്സ് ആപ്പിൽ അവർ അയച്ചുതന്നു.'സിനിമയിലേക്ക് എന്തിന് പോയെന്നും നീ അച്ചനാകേണ്ടവനാടാ "എന്നും ജോജി കണ്ട് അച്ചൻമാരെല്ലാം പറഞ്ഞു.
എലി വന്നു കയറിയപ്പോൾ
എന്റെയും എലിയുടെയും ജീവിതമാകെ മാറി. വിവാഹം കഴിഞ്ഞിട്ട് നാലുവർഷം. ഏഴുവർഷത്തെ പ്രണയം. പതിനൊന്നു വർഷമായി ഞങ്ങൾ പ്രണയത്തിൽത്തന്നെയാണ്. എല്ലാ ഭാഷകളിലെ സിനിമകളും കാണുന്ന ആളാണ് എലി.കരിയറിൽ ഏറെ ശ്രദ്ധിക്കുന്ന എലി എം.ബി.എ ചെയ്യുന്നു. ഉപരിപഠന ആഗ്രഹം സിനിമ കാരണം നടക്കാതെ പോവുന്നത് എപ്പോഴെങ്കിലും സാധിച്ചുകൊടുക്കണം. ഞാനും എലിയും മുൻപത്തേക്കാൾ സന്തോഷത്തിലാണ്. ഇൗ കുടുംബം വലുതാകുന്നതിനെപ്പറ്റി ഞങ്ങൾ രണ്ടുപേരും ആലോചിച്ചു തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |