ലണ്ടൻ : ദക്ഷിണാഫ്രിക്കയിൽ നിന്നും ഉദ്ഭവിച്ച് വിവിധ രാജ്യങ്ങളിലേക്ക് പടർന്ന ഒമിക്രോൺ കൊവിഡ് വകഭേദത്തെക്കുറിച്ചുള്ള ഭയപ്പാടിലാണ് ലോകം. രാജ്യാതിർത്തികൾ വീണ്ടും കൊട്ടിയടയ്ക്കപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയിലേക്ക് വിമാന സർവീസുകൾ നിർത്താൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ഒമിക്രോൺ കൊവിഡ് വകഭേദം ഉണ്ടായതിനെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ പുറത്ത് വരുകയാണ്. ദീർഘകാലമായി എയ്ഡ്സ് ബാധിച്ച രോഗിയിൽ നിന്നുമാണ് ഒമൈക്രോൺ വേരിയന്റ് ആദ്യമായി പുറത്ത് വന്നിട്ടുള്ളതെന്ന സംശയം പ്രകടിപ്പിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ. പുതിയ കൊവിഡ് വകഭേദത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം നൽകുന്നത്.
രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ കൊവിഡ് രോഗാണുക്കൾ ശരീരത്ത് നീണ്ടകാലം നിലനിൽക്കാറുണ്ട്. ഇവരിൽ വൈറസുകൾക്ക് വകഭേദങ്ങൾ സംഭവിക്കുന്നതിനും തെളിവുകൾ അനവധിയാണ്. ശരീരത്തിൽ ആന്റിബോഡികൾ നിർമ്മിക്കാനാവാതെ വീണ്ടും വൈറസ് സ്വയം ആവർത്തിക്കുമ്പോഴാണ് വ്യതിയാനങ്ങൾ ഉണ്ടാവുന്നത്. കൊറോണ വൈറസിന്റെ കാര്യത്തിൽ ഇത് ശരീരത്തിനുള്ളിൽ മാത്രമേ സംഭവിക്കൂ, കോശങ്ങൾക്ക് പുറത്ത് സംഭവിക്കാറില്ല. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന്റെ അഭാവത്തിൽ ഏറെക്കാലം അണുബാധ നിലനിൽക്കും, അത്തരക്കാരുടെ ശരീരത്തിൽ വകഭേദങ്ങൾ സൃഷിടിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യും.
ഈ വർഷം ഫെബ്രുവരിയിൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കൊവിഡ് പോസിറ്റീവ് ആയി 102 ദിവസത്തിന് ശേഷം മരണമടഞ്ഞ രോഗിയിൽ ഇത്തരത്തിൽ നിരവധി തവണ വൈറസിന് വ്യതിയാനം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ലിംഫോമയ്ക്കുള്ള കീമോതെറാപ്പിക്ക് വിധേയനായിരുന്ന എഴുപത് വയസിന് മുകളിൽ പ്രായമുള്ള രോഗിയായിരുന്നു ഇത്. ലിംഫ് സിസ്റ്റത്തിന്റെ കോശങ്ങളിലോ ശരീരത്തിന്റെ രോഗ പ്രതിരോധ ശൃംഖലയിലോ ആരംഭിക്കുന്ന ക്യാൻസറാണ് ലിംഫോമ. ക്യാൻസർ ബാധിതരായവരിൽ, പ്രത്യേകിച്ച് ദീർഘകാല കീമോതെറാപ്പി നടത്തിയിട്ടുള്ളവരിൽ കൊവിഡ് വൈറസിന് ഏറെനാൾ അതിജീവിക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |