തിരുവനന്തപുരം: സമ്പൂർണ ഹരിത പദ്ധതിയാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയ്‌ക്കെതിരായ ആരോപണങ്ങളെല്ലാം മനപൂർവമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാജ്‌ഭവനിൽ കേന്ദ്രസർക്കാർ അവഗണനയ്‌ക്കെതിരായ എൽഡിഎഫ് ധർണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസന പദ്ധതികൾക്കെതിരായ അവിശുദ്ധ കൂട്ടുകെട്ടിൽ ബിജെപിയും ഭാഗമായതുകൊണ്ടാണ് ഇപ്പോൾ കേന്ദ്രത്തെ കൊണ്ട് പദ്ധതിയിൽ തലയിടീക്കാൻ ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ഈ ശക്തികൾ ഏതെല്ലാം തരത്തിൽ പദ്ധതിയ്‌ക്ക് തുരങ്കം വയ്‌ക്കാമോ അതിനെല്ലാമുളള ശ്രമം നടത്തുകയാണ്. കേന്ദ്രത്തിൽ ഇതിന്റെ പ്രതിഫലനം കാണുന്നു. ഇവിടെ ബിജെപി സ്വീകരിക്കുന്ന നിലപാട് ഇതിലൊരു ഘടകമാണ്. പദ്ധതിയ്‌ക്കായി പ്രധാനമന്ത്രിയെ കാണുമെന്നും കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചില ശക്തികൾക്ക് പദ്ധതി നടന്നുകൂടാ ഇപ്പോൾ നടക്കാൻ പാടില്ല എന്ന നിലപാടാണ്. ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ എന്ന ചോദ്യത്തിന് മറുപടിയില്ല. അതിന് ഉത്തരം നൽകാൻ അവർക്ക് പ്രയാസമുണ്ട്. പദ്ധതി പരിസ്ഥിതിയ്‌ക്ക് കോട്ടം വരുത്തുമെന്ന് ആരോപണമുണ്ട്. സമ്പൂർണ ഹരിത പദ്ധതിയാണിത്. ആളുകൾ മാത്രമല്ല ഇതുവഴി സഞ്ചരിക്കുക റോഡ് വഴിയുളള ചരക്ക് നീക്കവും വലിയ തോതിൽ കുറയുകയും കാർബൺ ബഹിർഗമനം വലിയ തോതിൽ കുറയുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുളളതിൽ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ ഒരിടത്തുകൂടിയും കെ റെയിൽ കടന്നുപോകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |