ലണ്ടൻ: നിലവിൽ ലഭ്യമായിട്ടുള്ള വാക്സിനുകൾ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ഫലപ്രദമാകില്ലെന്ന് അമേരിക്കൻ വാക്സിൻ നിർമാതാക്കളായ മൊഡേണയുടെ മേധാവി സ്റ്റെഫേൻ ബാൻസൽ. ഒമിക്രോൺ വൈറസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചാൽ മാത്രമേ ഇതിന് അനുയോജ്യമായ വാക്സിൻ നിർമിക്കാൻ സാധിക്കുകയുള്ളൂവെന്നും സ്റ്റെഫേൻ വ്യക്തമാക്കി. വിവരങ്ങൾ ശേഖരിക്കാൻ തന്നെ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും എടുക്കുമെന്നും ഒമിക്രോൺ വൈറസിനെതിരായ വാക്സിനുകൾ നിർമ്മിക്കാൻ വീണ്ടും നിരവധി മാസങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വൈറസ് മുമ്പ് ഡെൽറ്റ വൈറസ് ആയി വകഭേദം പ്രാപ്പിച്ചപ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴെന്നും ഡെൽറ്റയ്ക്കെതിരെ നിലവിലെ വാക്സിനുകൾ ഫലപ്രദമായിരുന്നെങ്കിൽ ആ ഉറപ്പ് ഒമിക്രോണിന്റെ കാര്യത്തിൽ നൽകാൻ സാധിക്കില്ലെന്നും സ്റ്റെഫേൻ പറഞ്ഞു.
അതേസമയം മൊഡേണയുടെ നിലവിലുള്ള എല്ലാ ഉത്പാദനവും ഒമിക്രോണിനെതിരായ വാക്സിൻ നിർമാണത്തിന് ഉപയോഗിക്കുന്നത് മണ്ടത്തരമാകുമെന്നും കൊവിഡിന്റെ മറ്റ് വകഭേദങ്ങൾക്കെതിരായ വാക്സിൻ നിർമാണത്തെ ഇത് പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നും സ്റ്റെഫേൻ ചൂണ്ടികാണിച്ചു. ഒമിക്രോണിനെതിരായ വാക്സിൻ എത്തുന്നത് വരെ മുതിർന്നവർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും കൊവിഡ് വാക്സിന്റെ തന്നെ ഒരു ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |