കണ്ണൂർ: കണ്ണൂർ നഗരത്തിന്റെ അടിസ്ഥാന വികസനമുൾപ്പടെയുള്ള രംഗങ്ങളിൽ പുതിയ കുതിപ്പിന് തുടക്കമിടുന്ന അമൃത് പദ്ധതി പുരോഗമിക്കുന്നു. ജലവിതരണം, നഗര ഗതാഗതം സുഗമമാക്കൽ, ഓടകളും പൂന്തോട്ടങ്ങളും നിർമ്മിക്കൽ, മലിനജല സംസ്കരണ സംവിധാനമുണ്ടാക്കൽ തുടങ്ങിയവയാണ് അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോമേഷൻ എന്ന കേന്ദ്ര പദ്ധതിയിലൂടെ കണ്ണൂരിൽ നടപ്പാക്കുന്നത്.
114.47 കോടി രൂപയുടെ 12 പദ്ധതികളാണ് കോർപറേഷനിൽ കുടിവെള്ള വിതരണത്തിന് അനുവദിച്ചത്. 248.68 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പദ്ധതിയിൽ 131 കിലോമീറ്ററിൽ പൈപ്പ് ലൈൻ സ്ഥാപിച്ചു കഴിഞ്ഞു. എളയാവൂർ, പുഴാതി, എടക്കാട്, പള്ളിക്കുന്ന് സോണലുകളിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. പുഴാതി - പള്ളിക്കുന്ന് പ്രദേശത്തെ കുടിവെള്ള വിതരണത്തിന് വേണ്ടി പള്ളിക്കുന്ന് വാട്ടർ അതോറിറ്രിയുടെ സ്ഥലത്ത് 24 ലക്ഷം ലിറ്റർ , എടക്കാട് സോണലിന് വേണ്ടി തോട്ടടയിൽ 14 ലക്ഷം ലിറ്ററും സംഭരണശേഷിയുള്ള ടാങ്കുകൾ നിർമ്മിക്കും. മേയിൽ പദ്ധതികൾ പൂർത്തീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. റോഡ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ഇടഞ്ഞതോടെ പൈപ്പ് ലൈൻ പ്രവൃത്തികൾക്ക് താൽക്കാലികമായി തടസം നേരിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ 18ന് നടന്ന മന്ത്രിതല ചർച്ചയിൽ വാട്ടർ അതോറിറ്റിക്ക് അനുമതി ലഭിച്ചതോടെ പൈപ്പ് ലൈൻ പ്രവൃത്തി പുരോഗമിക്കുകയാണ്.
അമൃത് പദ്ധതി കോർപ്പറേഷനിൽ
37 പദ്ധതികൾ
225.7 കോടിയുടെ ഭരണാനുമതി
36 പദ്ധതികൾക്ക് സാങ്കേതിക അനുമതി ( 177.28 കോടി)
164.17 കോടി രൂപയുടെ ടെൻഡർ
31 പദ്ധതി പ്രവൃത്തി തുടങ്ങി (149.85 കോടി)
പദ്ധതികൾ വേറെയും...
മലിനജല ശുദ്ധീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ചേലോറയിൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 3.4 കോടി രൂപയ്ക്ക് സാങ്കേതികാനുമതിയോടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നുണ്ട്. വീടുകളിൽ നിന്നും മലിനജലം പൈപ്പ് ലൈനിലൂടെ പടന്നപാലത്ത് നിർമ്മിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി ഉടൻ ലഭിക്കും.,
39.6 കോടി രൂപ ചെലവിൽ തോട് നവീകരിക്കുന്നതിന് 10 പദ്ധതികളാണ് അമൃതിൽ ആവിഷ്കരിച്ചിട്ടുള്ളത്. എട്ട് പദ്ധതികളുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. കാനാമ്പുഴ, പടന്നത്തോട് നവീകരണം ടെൻഡർ നടപടിയുടെ വക്കിലാണ്.
ഹരിതവത്ക്കരണ പദ്ധതിയിൽ ഉൾപെടുത്തിയ ഏഴിൽ ആറ് പാർക്കുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. പയ്യാമ്പലം പാർക്കാണ് പ്രവൃത്തി തുടങ്ങാനിരിക്കുന്നത്. എസ്.എൻ പാർക്ക്, തളാപ്പ് രാജേന്ദ്ര പാർക്ക്, ചേലോറ പാർക്ക്, അവേര പാർക്ക്, കാപ്പാട് ശിശുമന്ദിരം പാർക്ക്, ആനക്കുളം പാർക്ക് എന്നിവിടങ്ങളിലെ പ്രവൃത്തിയ്ക്ക് വേഗതയില്ലെന്ന പരാതിയുയരുന്നുണ്ട്. മേയ് 31ന് ഇവ പൂർത്തിയാകുമെന്നാണ് അധികൃതരുടെ അവകാശവാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |