അംങ്കാറ : തുർക്കിയിൽ നിന്നും ആറ് അറ്റാക് ഹെലികോപ്ടറുകൾ സ്വന്തമാക്കാൻ പാകിസ്ഥാൻ കരാർ ഒപ്പിട്ടിട്ടും, സമയമായപ്പോൾ ഹെലികോപ്ടറുകൾ ലഭിച്ചത് ഫിലിപ്പൈൻസിന്. ഡിസംബറിൽ ആദ്യ ഹെലികോപ്ടർ ഫിലിപ്പൈൻസിന് ലഭിക്കും, ബാക്കിയുള്ളവ തുടർന്നുള്ള മാസങ്ങളിൽ ലഭിക്കുമെന്ന് ഫിലിപ്പൈൻസ് എയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ അലൻ ട്രിയോ പരേഡെസ് പറഞ്ഞു. 280 മില്യൺ ഡോളറിനാണ് ഈ ആയുധ ഇടപാട്. ടാക്റ്റിക്കൽ റെക്കണൈസൻസ് ആൻഡ് അറ്റാക്ക് ഹെലികോപ്ടറിന്റെ ആദ്യ വിദേശ ഇടപാടാണിത്.
ഇറ്റാലിയൻ ബ്രിട്ടീഷ് കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ ലൈസൻസിന് കീഴിൽ ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് (ടിഎഐ) നിർമ്മിക്കുന്ന ഇരട്ട എഞ്ചിൻ മൾട്ടിറോൾ ആക്രമണ ഹെലികോപ്ടറാണ് ടി129. രണ്ട് എഞ്ചിനുകളാണ് ഹെലികോപ്ടറിന് കരുത്ത് പകരുന്നത്. ചൂടുള്ള പരുക്കൻ ഭൂപ്രദേശങ്ങളുള്ളതും, പർവതപ്രദേശങ്ങളിലും പകലും രാത്രിയും ഉപയോഗിക്കാൻ അനുയോജ്യമാണ് ഇവ. വിപുലമായ ആക്രമണത്തിനും നിരീക്ഷണ ദൗത്യങ്ങൾക്കും വേണ്ടിയാണ് ഹെലികോപ്റ്റർ വികസിപ്പിച്ചിരിക്കുന്നത്.
ഫിലിപ്പൈൻസ് പൈലറ്റുമാരെയും ജീവനക്കാരെയും പരിശീലനത്തിനായി തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്. ഫിലിപ്പീൻസ് എയർഫോഴ്സിന്റെ 15ാമത് സ്‌ട്രൈക്ക് വിംഗിലേക്കാണ് പുതിയ ഹെലികോപ്ടർ ചേർക്കുന്നത്. യുഎസ് കമ്പനിയായ ഹണിവെല്ലും യുകെയിലെ റോൾസ് റോയ്സും സംയുക്തമായി വികസിപ്പിച്ചെടുത്ത എഞ്ചിനാണ് ഈ ഹെലികോപ്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ കയറ്റുമതിക്ക് മുൻപായി അമേരിക്കയുടെ അനുമതി ആവശ്യമാണ്. വാണിജ്യ വിൽപ്പന തേടുന്ന വിദേശ കമ്പനികൾ യുഎസ് നിയമപ്രകാരം കയറ്റുമതി അംഗീകാരം നേടിയിരിക്കണം. റഷ്യയിൽ നിന്നും 2017ൽ എസ്400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ തുർക്കി തീരുമാനിച്ചത് മുതൽ അമേരിക്കയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നിരുന്നു. എന്നാൽ ഫിലിപ്പൈൻസിനു നൽകാനുള്ള കരാറിൽ അമേരിക്ക എതിർപ്പ് അറിയിച്ചില്ല. യുഎസും ഫിലിപ്പീൻസും തമ്മിലുള്ള സൈനിക സഹകരണം തുടരുന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കാം. കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസിൽ നിന്ന് രണ്ട് സി130 വിമാനങ്ങളിൽ ആദ്യത്തേത് ഫിലിപ്പീൻസിന് ലഭിച്ചിരുന്നു.
പാകിസ്ഥാന് ഇനി ഈ ഹെലികോപ്ടർ ലഭിക്കുമോ ?
തുർക്കിയിൽ നിന്നും ടി 129 ഹെലികോപ്ടറുകൾ വാങ്ങാൻ 2018 മുതൽക്ക് പാകിസ്ഥാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനായി 1.5 ബില്യൺ ഡോളറിന്റെ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കൈമാറ്റത്തിന് അമേരിക്ക ചുവപ്പ് കൊടി കാട്ടി എന്നാണ് റിപ്പോർട്ടുകൾ. 1980കളിൽ അമേരിക്കയിൽ നിന്നും വാങ്ങിയ ഹെലികോപ്ടറുകൾ കാലഹരണപ്പെട്ടതോടെ പുതിയ ആക്രമണ ഹെലികോപ്ടർ സ്വന്തമാക്കാൻ പാകിസ്ഥാൻ നിർബന്ധിതരാവുകയാണ്. ഇന്ത്യയുമായി ശക്തമായ പ്രതിരോധ പങ്കാളിത്തമുള്ള അമേരിക്ക പാകിസ്ഥാന് അനുകൂലമായി തീരുമാനം എടുക്കാഞ്ഞതും അവർക്ക് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |