അടിയന്തര നടപടികൾക്ക് തുടക്കം
നെടുമ്പാശേരി: കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ പരിശോധന നടപടികൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തുടങ്ങി. ഇതുസംബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും യോഗം ചേർന്നു.
കേന്ദ്ര സർക്കാർ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയ യു.കെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് സിയാലിലേക്ക് നേരിട്ട് സർവീസുള്ളത്. റിസ്ക് രാജ്യങ്ങളിൽ നിന്നും നേരിട്ട് എത്തുന്നവരെയും ഇവിടങ്ങളിൽ നിന്ന് മറ്റു വിമാനത്താവളങ്ങൾ വഴിയെത്തുന്നവരെയും കൊച്ചി വിമാനത്താവളത്തിൽ ആർ.ടി.പി സി.ആർ പരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങി. പുറമേ മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരിലെ അഞ്ച് ശതമാനം പേർക്ക് റാൻഡം പരിശോധനയും ഏർപ്പെടുത്തും. ഒരേസമയം 350 പേരെ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. എത്രയും വേഗം റിസൾട്ട് ലഭ്യമാക്കാനും നടപടിയെടുക്കും. പരിശോധനയിൽ നെഗറ്റീവ് ആകുന്നവർ ഹോം ക്വാറന്റൈൻ നടത്തണം. പോസിറ്റീവ് ആയവരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകൾ ജിനോം ടെസ്റ്റിനായി അയയ്ക്കും.
വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റീവ് ആകുന്നവർ എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. പോസിറ്റീവായാൽ ക്വാറന്റൈൻ തുടരണം. നെഗറ്റീവ് ആയാലും സ്വയം നിരീക്ഷണവും ചെയ്യണം. എട്ടംഗ ആരോഗ്യ പ്രവർത്തകരുടെ സംഘത്തെയാണ് വിമാനത്താവളത്തിൽ നിയോഗിച്ചത്. ഡോ. ഹനീഷ് മീരാസയാണ് നോഡൽ ഓഫീസർ.
350 : ഒരേസമയം 350പേരെ പരിശോധിക്കാനുള്ള സൗകര്യം
ഐസൊലേഷൻ സൗകര്യം
രോഗലക്ഷണങ്ങളുള്ളവരെയും പോസിറ്റീവായെത്തുന്നവരെയും കളമശേരി മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി മാറ്റും. സർക്കാർ സ്വകാര്യ ആശുപത്രി ഏകോപനം കൊണ്ടുവരും. ആലുവ ജില്ലാ ആശുപത്രി, അമ്പലമുകൾ കൊവിഡ് ആശുപത്രി, ബി.പി.സി.എൽ, എറണാകുളം സബ് ജയിൽ സ്പെഷ്യൽ എഫ്.എൽ.ടി.സി, ആരക്കുന്നം സെന്റ് ജോർജ് ഡി.സി.സി, കെ.ഡബ്ല്യു.എ ഐ.ബി ഡി.സി.സി എന്നിവിടങ്ങളിൽ ഐസൊലേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
നിലവിൽ ജനങ്ങൾ കാര്യമായ ജാഗ്രത കാണിക്കാത്ത സാഹചര്യമുണ്ട്. ഇതിനായി കൂടുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. വാക്സിൻ എടുക്കാത്തവർ ഉണ്ടെങ്കിൽ അവർക്ക് അതിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കും.
ഡോ.വി. ജയശ്രീ
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |