കണ്ണൂർ: വീൽച്ചെയറിൽ ജീവിതം മുന്നോട്ടുരുളുമ്പോൾ അക്ഷരങ്ങളിലൂടെ 'ചിറകുകൾ" വിരിക്കാനായിരുന്നു മുഹമ്മദ് ദാനിഷിന് ഇഷ്ടം. ആ ആത്മവിശ്വാസമാണ് സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന രോഗത്തെ അതിജീവിച്ച് 'ചിറകുകൾ" എഴുതാൻ ദാനിഷിന് കരുത്തായത്. ദാനിഷിന്റെ പ്രഥമകഥാസമാഹാരമായ ചിറകുകൾ ഡിസംബർ നാലിന് പ്രകാശനം ചെയ്യും. കണ്ണൂർ കുടുക്കിമൊട്ട സഫിയാസിലെ മുത്തലിബിന്റെയും നിഷിനയുടെയും മൂത്തമകനാണ് 13 വയസുകാരനായ ദാനിഷ്.
രക്ഷിതാക്കളും അദ്ധ്യാപകരുമാണ് എഴുത്തിൽ ഡാനിഷിന് കരുത്താകുന്നത്. ജീവിതത്തിന് രണ്ടു ചിറകുണ്ടെന്നാണ് ദാനിഷ് പറയുന്നത്. ഒന്ന് നമ്മുടെ കഴിവുകളും മറ്റൊന്ന് അത് പ്രോത്സാഹിപ്പിക്കുന്ന മനുഷ്യരും. ഒരുകൂട്ടം നല്ല മനുഷ്യരുടെ പിന്തുണയിലാണ് ദാനിഷിന്റെ 'ചിറകുകൾ" വിരിഞ്ഞത്. മൂന്ന് വയസുകാരൻ ഹനി ദർവിഷ് സഹോദരനാണ്.
അഗ്നിചിറകിൽ തുടക്കം
പഠനത്തിൽ മിടുക്കനായ ദാനിഷ് വീൽചെയറിലിരുന്ന് ടാബ്‌ലറ്റിൽ കളിക്കുന്നത് പതിവായതോടയാണ് പിതാവ് മുത്ത്ലിബ് എ.പി.ജെ. അബ്ദുൾകലാമിന്റെ അഗ്നിച്ചിറകുകൾ സമ്മാനിച്ചത്. അത് പുസ്‌തകങ്ങളുടെ ലോകത്തിലേക്ക് അവനെ നടത്തിച്ചു. നാച്ചുറൽ സ്റ്റോൺ ബിസിനസുകാരനായ മുത്തുലിബി തുടർന്ന് കുടുക്കിമൊട്ട വായനശാലയിൽ നിന്ന് നിരവധി പുസ്തകങ്ങൾ എത്തിച്ചു. ദാനിഷിന്റെ ആഴത്തിലുള്ള വായനയെപറ്റി മനസിലാക്കിയ ലൈബ്രേറിയനാണ് ദാനിഷിനെ എഴുത്തിലേക്ക് തിരിക്കാൻ മുത്ത്ലിബിനോട് നിർദ്ദേശിച്ചത്. അങ്ങനെ അതിജീവനത്തിന്റെ വഴിത്തിരുവുകൾ എന്ന ഒരു ചെറുകഥയെഴുതി മാഗസിനിൽ പ്രസിദ്ധീകരിച്ചു. നിരവധി അഭിനന്ദനങ്ങൾ എത്തിയതോടെയാണ് എഴുത്തു തുടരാൻ ദാനിഷിന് ഊർജ്ജമായത്.
മരുന്നിന് വർഷം 75 ലക്ഷം
ദാനിഷിന്റെ ചികിത്സയ്‌ക്കുള്ള റിസ്റ്റിപ്ലാംമെന്ന മരുന്നിന് ഒരു വർഷം 75 ലക്ഷം രൂപയാണ് ചെലവ്. ആജീവനാന്തം മരുന്ന് കഴിക്കണം. അഞ്ച് വർഷത്തേക്കുള്ള ഫണ്ട് കണ്ടെത്തിയാലേ ചികിത്സയുടെ ആദ്യഘട്ടത്തിലേക്ക് കടക്കാനാകൂ. മരുന്ന് നൽകിയാൽ നിലവിലെ ആരോഗ്യസ്ഥിതി തുടരാൻ സാധിക്കുമെന്നാണ് ഡോക്ടർമാരും വ്യക്തമാക്കി.
'എന്റെ ചുറ്റുപാടും അവിടുത്തെ മനുഷ്യരുമാണ് കഥകളുടെയെല്ലാം പശ്ചാത്തലം. മുതിർന്നവരുടെ ബഹുമാനിക്കുന്നതും മറ്റുള്ളവരെ സഹായിക്കുന്നതുമാണ് കഥകളിലെ പ്രത്യേകത".
- മുഹമ്മദ് ദാനിഷ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |