കൊച്ചി: കാപ്പി മണമുള്ള ചിത്രങ്ങൾ 101എണ്ണം. പ്രകൃതിയും മാനും മയിലും മുയലും കടുവയും താജ്മഹലും വലകെട്ടുന്ന ചിലന്തിയും വള്ളംകളിയും മഴയുമെല്ലാമുണ്ട് ചിത്രങ്ങളിൽ. ഓട്ടിസം ബാധിച്ച കുട്ടികൾ വരച്ച ചിത്രങ്ങളുള്ള 'ബ്രൂവിംഗ് ആർട്ടെ'ന്ന ഡിജിറ്റൽ ബുക്കിന്റെ ഓരോ താളും അത്ഭുതപ്പെടുത്തും.
ശിശുദിനത്തിൽ പുറത്തിറക്കിയ ബുക്കിൽ എറണാകുളം ഓട്ടിസം ക്ലബിലെ 10 കുട്ടികൾ വരച്ച കോഫി പെയിന്റിംഗുകളാണ്. ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരിക്കേണ്ടി വന്നത് കുട്ടികളെ അസ്വസ്ഥരാക്കി. അവർക്ക് സന്തോഷം നൽകാൻ പാചകം, കമ്പ്യൂട്ടർ ക്ലാസ്, അലങ്കാര മത്സ്യക്കൃഷി എന്നിവയൊക്കെ ക്ലബ് തുടങ്ങി. കോഫി പെയിന്റിംഗ് ക്ലാസുകൾ കുട്ടികളെ ഏറെ ആകർഷിച്ചു. ലോക്ക്ഡൗണിൽ പെയിന്റ് ഉൾപ്പെടെ കിട്ടാതായതോടെയാണ് കോഫി പെയിന്റിംഗ് മതിയെന്ന് തീരുമാനിച്ചത്. കാപ്പിപ്പൊടി മണവും കുട്ടികളെ ആകർഷിച്ചു. എണ്ണമറ്റ ചിത്രങ്ങളാണ് കുട്ടികൾ വരച്ചത്. വീട് വൃത്തികേടാകില്ലെന്ന് കണ്ടതോടെ രക്ഷിതാക്കളും കാപ്പി വരയെ സ്വീകരിച്ചു. കാപ്പിപ്പൊടിയും വെള്ളവും ചേർത്താണ് രചന. ബഡ്സും പഞ്ഞിയും ഉപയോഗിക്കാം.
എറണാകുളം
ഓട്ടിസം ക്ലബ്
ഓട്ടിസം ബാധിച്ച കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ. ഇടപ്പള്ളി പത്തടിപ്പാലത്താണ് ഓഫീസ്. കുട്ടികളുടെ ശാക്തീകരണം, ദൈനംദിന ജീവിതത്തിൽ ആവശ്യമായ കാര്യങ്ങളുടെ പരിശീലനം തുടങ്ങിയവ ചെയ്യുന്നു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ബംഗളൂരു, ചെന്നൈ, മുംബയ് എന്നിവിടങ്ങളിലെ 60 കുട്ടികളുണ്ട്.
ചിത്രം വരച്ചവർ
ദേവദർശ് അജിത്, വൈഷ്ണവ്. കെ, ബ്രയാൻ വർഗീസ് പ്രദീപ്, അമി ആൻ മാത്യു, ശ്രേയ കിരൺ എൻ.എസ്, ശിവ അനൂപ് മേനോൻ, സാം വർഗീസ്, ജതിൻ ജയകുമാർ, അഭിരാം എ, നിഖിൽ പ്രസാദ്.
'ഡിജിറ്റൽ ബുക്ക് കണ്ട് നിരവധി പേർ വിളിക്കുന്നുണ്ട്. ആവശ്യക്കാർക്ക് യഥാർത്ഥ ചിത്രങ്ങൾ വിൽക്കും. ഇതിൽ നിന്ന് ലഭിക്കുന്ന തുക വരച്ച കുട്ടിക്ക് നൽകും' .
-ദീപ്തി
സ്‌കിൽ ഡെവ. ഇൻചാർജ്
'കോഫി ആർട്ടിൽ മകൻ ഏറെ സന്തോഷവാനായി. കാപ്പിപ്പൊടി മണമൊക്കെ ഏറെ ഇഷ്ടമാണ്.'
-ഡോ. പ്രീത,
ക്ലബംഗം ജിതിന്റെ അമ്മ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |