പെരുമ്പാവൂർ: പട്ടാൽ-കിഴക്കെ ഐമുറി റോഡിലെ ചീയംകുളം തോടിന് കുറുകേയുള്ള പാലം തകർച്ചയിൽ. പെരുമ്പാവൂർ നഗരസഭയുടെയും കൂവപ്പടി പഞ്ചായത്തിന്റെയും അതിർത്തിയാണ് ഇത്. കുറുപ്പംപടി-കുറിച്ചിലക്കോട് റോഡിൽ ഐമുറിയിൽ കലുങ്ക് പുനർനിർമിക്കുന്നതിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാൽ ചീയംകുളം പാടം റോഡിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. കാലങ്ങളായി ബലക്ഷയത്തിലായിരുന്ന പാലം ഗതാഗതത്തിരക്ക് വർദ്ധിച്ചതോടെ അപകടാവസ്ഥയിലാണ്.
പാലത്തിന്റെ മുകളിലുണ്ടായ ഗർത്തം കൗൺസിലർ സി.കെ. രൂപേഷ് കുമാറിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് മൂടി. പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ എം.എൽ.എ. അറിയിച്ചിട്ടുണ്ടെന്ന് കൗൺസിലർ പറഞ്ഞു. പാലത്തിന്റെ കരിങ്കൽത്തൂണുകളിൽ നിന്ന് കല്ലുകൾ ഇളകിയ നിലയിലാണ്. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു സ്ഥലം സന്ദർശിച്ചു. 50 കൊല്ലം മുൻപ് പെരുമ്പാവൂർ നഗരസഭ പണികഴിപ്പിച്ച പാലമാണിത്. കുറിച്ചിലക്കോട് റോഡിൽ ഐമുറിയിലെ കലുങ്ക് നിർമാണം പൂർത്തിയാക്കി ഗതാഗതം പുന:രാരംഭിക്കാൻ മൂന്ന് മാസമെങ്കിലും എടുക്കുമെന്നിരിക്കെ എത്രയുംവേഗം ചീയംകുളം പാലത്തിന്റെ ബലക്ഷയം പരിഹരിക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |