ശബരിമല : വൃശ്ചികമൂടാപ്പിനൊപ്പം കത്തിയെരിയുന്ന വെയിലിനെയും ഇടവിട്ട് പെയ്യുന്ന തോരാമഴയെയും അവഗണിച്ച് സ്വാമിപാദം തേടി തീർത്ഥാടകരെത്തി. ഒരാഴ്ചയായി മൂടിക്കെട്ടിയ അന്തരീക്ഷമാണ് ശബരിമലയിൽ. ഇടയ്ക്ക് ശക്തമായ വെയിലും ഇടയ്ക്ക് മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന തോരാമഴയും. എന്നാൽ ഇവയിലൊന്നും തളരാത്ത ഭക്തിയുമായാണ് അയ്യപ്പൻമാർ മലയിലേക്ക് എത്തുന്നത്. ഇന്നലെ പുലർച്ച രണ്ട് മുതൽ നാലര വരെയും ഏഴ് മുതൽ എട്ടേമുക്കാൽ വരെയും വൈകിട്ടും മഴ പെയ്തു. ചാറ്റൽ മഴയത്ത് പോലും മലയകയറ്റവും ഇറക്കവും ഒരുപോലെ ബുദ്ധിമുട്ടാണ്. ഇതൊന്നും തീർത്ഥാടകർക്ക് പ്രശ്നമാകുന്നതേയില്ല. ഭാഗികമായി മേൽക്കൂരയുള്ള പരമ്പരാഗത പാത തുറന്ന് കൊടുക്കാത്തതിനാൽ സ്വാമി അയ്യപ്പൻ റോഡ്, ചന്ദ്രാനന്ദൻ റോഡ് എന്നിവിടങ്ങളിലൂടെയാണ് തീർത്ഥാടകരുടെ യാത്ര. ഇവിടെ മേൽക്കൂരകളോ മഴ പെയ്താൽ കയറി നിൽക്കാൻ സൗകര്യങ്ങളോയില്ല. മഴ നനഞ്ഞ് ഭക്തിയുടെ മാത്രം ബലത്തിലാണ് ഓരോ തീർത്ഥാടകനും മല കയറി ഇറങ്ങുന്നത്.
പ്രതികൂല കാലാവസ്ഥയ്ക്കൊപ്പം കൊവിഡ് പ്രോട്ടോക്കോൾ കടുപ്പിക്കുകയും ചെയ്തതോടെ തീർത്ഥാടകർക്കുള്ള അപ്പം, അരവണ പ്രസാദ വിതരണത്തിനായി സന്നിധാനത്ത് രണ്ട് കൗണ്ടറുകൾ കൂടി ഇന്നലെ തുറന്നു. ഇതോടെ ആകെ കൗണ്ടറുകളുടെ എണ്ണം എട്ടായി. ആവശ്യമെങ്കിൽ നാല് കൗണ്ടറുകൾ തുറക്കാനും തീരുമാനമുണ്ട്. സന്നിധാനത്ത് നെയ്യ് അഭിഷേകത്തിനായി നൽകുന്നതിന് രണ്ട് കൗണ്ടറുകളുണ്ട്. നെയ്യ് സ്വീകരിക്കുന്നതിന് ശ്രീകോവിലിന് പിൻവശത്തും വടക്ക് വശത്തും ഒരോ കൗണ്ടറാണ് ഉള്ളത്. മരാമത്ത് കോംപ്ളക്സിന് താഴെയുള്ള ഒരു കൗണ്ടറിൽ നിന്ന് അഭിഷേകം ചെയ്ത നെയ്യ് വാങ്ങാൻ സാധിക്കും. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നതോടെ പ്രസാദ വിതരണത്തിന് കൂടുതൽ കൗണ്ടറുകൾ തുറക്കുന്നത് പരിഗണിക്കുമെന്ന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |