പന്തളം: തുമ്പമൺ പഞ്ചായത്തിലെ വിജയപുരം മാവരപാടശേഖരം വെള്ളക്കെട്ടായതോടെ കൃഷി മുടങ്ങി കർഷകർ പ്രതിസന്ധിയിലായി. പന്തളം തെക്കേക്കര പഞ്ചായത്തിലെ കീരുകുഴി തൊടുകുളം ഭാഗത്തുനിന്ന് ആരംഭിച്ച് വിജയപുരം പാടത്തിലൂടെ മാവര വലിയതോട്ടിൽ സംഗമിക്കുന്ന രണ്ടു കിലോമീറ്ററോളം ദൈർഘ്യം വരുന്ന തോട് നികന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.
രണ്ട് പതിറ്റാണ്ടിലേറെയായി തരിശുകിടന്ന 25 ഹെക്ടർ പാടത്ത് ഇരുപത് കർഷകർ ചേർന്ന് രൂപീകരിച്ച പാടശേഖരസമിതി കഴിഞ്ഞ അഞ്ച് വർഷമായി കൃഷി ചെയ്തുവരുകയായിരുന്നു.
തോട് മണ്ണ് ഒലിച്ചിറങ്ങി നികന്നതോടെ വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസപ്പെട്ടു. പാടശേഖരത്തിലെ വെള്ളം ഒഴുക്കിവിടുന്നതിനും ആവശ്യമുള്ളപ്പോൾ കൃഷിക്ക് ഉപയോഗിക്കാനും കഴിയാതെയായി.
വിളവെടുപ്പ് കാലത്ത് വയലിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ നെല്ല് കൊയ്ത് എടുക്കുവാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷം കൊയ്ത്ത് മെഷിൻ ചെളിയിൽ പുതഞ്ഞതിനാൽ വിളവെടുപ്പ് മുടങ്ങി. പുതഞ്ഞ യന്ത്രം ക്രെയിൻ ഉപയോഗിച്ച് ഏറെപണിപ്പെട്ടാണ് കരയ്ക്ക് കയറ്റിയത്. പിന്നീട് തൊഴിലാളികൾ ഇറങ്ങി കൊയ്യുകയായിരുന്നു. ഇത് കർഷകർക്ക് ഭാരിച്ച ചെലവിനും കാരണമായി.
അധികൃതർ കനിയണം
തോടിന്റെ ആഴവും വീതിയും കൂട്ടി നവീകരിച്ചാൽ മാത്രമേ മാവരപാടത്ത് കൃഷി സാദ്ധ്യമാകു. പഞ്ചായത്ത് ഭരണസമിതിക്കും കൃഷിഭവൻ അധികൃതർക്കും മുന്നിൽ സഹായം തേടി നിരവധി തവണ കർഷകർ എത്തിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
20 കർഷകർ പ്രതിസന്ധിയിൽ
പാടം 25 ഹെക്ടർ, തോടിന്റെ നീളം 2 കി.മീ
എല്ലാവർഷവും നവംബർ ആദ്യമാണ് മാവരപാടത്ത് കൃഷി ഇറക്കുന്നത്. അടിക്കടി ഉണ്ടാകുന്ന നഷ്ടം കാരണം ഇത്തവണ കൃഷിക്കുള്ള ക്രമീകരണം ഒരുക്കിയിട്ടില്ല. അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേങ്ങിവരും.
ബാബു ജോർജ് (പ്രസിഡന്റ് )
വി.കെ.സോമൻ (സെക്രട്ടറി )
വിജയപുരം മാവരപാടശേഖര സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |