ഇസ്ലാമാബാദ് : പാകിസ്ഥാനിൽ മതനിന്ദ കേസിൽ അറസ്റ്റിലായ കുറ്റവാളിയെ വിട്ടു കിട്ടാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ജനക്കൂട്ടം. ഖൈബർ പഖ്തൂൺഖ്വയിലെ ഛർസാദ ജില്ലയിലാണ് സംഭവം. മുസ്ലീം വിശുദ്ധ ഗ്രന്ഥമായ ഖുറാൻ കത്തിച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായ പ്രതിയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് ജനക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി തീവച്ചത്. പ്രതി മാനസിക വൈകല്യമുള്ളയാളാണെന്നാണ് റിപ്പോർട്ട്. 5000 ത്തോളം വരുന്ന ജനങ്ങൾ പരിസരത്തുണ്ടായിരുന്ന ചെക്ക്‌പോസ്റ്റുകളും അഗ്നിക്കിരയാക്കി. സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ ഇവർ 30 ലേറെ കാറുകളും പൊലീസ് യൂണിഫോമുകൾ കത്തിച്ച് നശിപ്പിച്ചു.ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. ഖുറാൻ കത്തിച്ചയാളെ ജീവനോടെ കത്തിക്കാനായി തങ്ങൾക്ക് വിട്ടുകിട്ടണമെന്നായിരുന്നു ആൾക്കൂട്ടത്തിന്റെ ആവശ്യമെന്ന് ജില്ലാ പൊലീസ് ഓഫീസർ അസിഫ് ബഹാദുർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ നാട്ടുകാർക്ക് വിട്ടുകൊടുത്താൽ കൊലപ്പെടുത്തുമെന്ന് ഉറപ്പായിരുന്നുവെന്നും കുറ്റാരോപിതനെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ ആൾക്കൂട്ടം സ്റ്റേഷനിലേക്ക് ഇരച്ചു കയറിയതോടെ പ്രതിരോധിക്കാൻ മറ്റ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാർ എത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസ് കണ്ണീർ വാതകവും ആകാശത്തേക്ക് വെടിവയ്ച്ചുവെങ്കിലും ആളുകൾ പിരിഞ്ഞ് പോകാതെ സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു.
അറസ്റ്റിലായ ആളുടെ വിവരങ്ങൾ പൊലീസ് വ്യക്തമാക്കിയിട്ടില്ല. പാകിസ്ഥാനിൽ വധശിക്ഷ വരെ ലഭിക്കുന്ന കുറ്റങ്ങളിലൊന്നാണ് മതനിന്ദ. മതനിന്ദക്കേസിൽ നിരവധി പേർക്ക് പാക് കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ ഈ നിയമങ്ങൾ പാകിസ്ഥാനിൽ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് വ്യാപകമായ വിമർശനമുയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |