കേപ്ടൗൺ : കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിന്റെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെടൽ നേരിടുന്നുവെന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസെയുടെ പ്രതികരണത്തിന് പിന്നാലെ ഒമിക്രോൺ കണ്ടെത്തിയ ആഫ്രിക്കൻ രാജ്യങ്ങൾക്ക്സഹായഹസ്തവുമായി ഇന്ത്യ. വൈറസ് വ്യാപനം തടയാനായി വാക്സിനുകൾ , മരുന്നുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ, ടെസ്റ്റ് കിറ്റുകൾ എന്നിവ നല്കാമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ആശങ്കയുയർത്തുന്ന വിഭാഗത്തിൽ ഡബ്ല്യു.എച്ച്.ഒ ഉൾപ്പെടുത്തിയിരിക്കുന്ന ഒമിക്രോണിനെതിരെയുള്ള പോരാട്ടത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് എല്ലാ പിന്തുണയും നല്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ സ്ഥാപനങ്ങൾ ജിനോമിക് നിരീക്ഷണങ്ങളിലും ഒമിക്രോൺ ഗവേഷണത്തിലും ഈ രാജ്യങ്ങളുമായി സഹകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമിക്രോൺ ഭീതിയിലുള്ള ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യ, സാംബിയ, മൊസാംബിക്ക്, മലാവി, ഗിനിയ, ലെസോത്തോ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വാക്സിൻ ഓർഡറുകൾ ഇന്ത്യൻ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ 41 രാജ്യങ്ങളിലേക്ക് ഇന്ത്യ വിതരണം ചെയ്തിട്ടുള്ള 25 ദശലക്ഷം ഡോസിലധികം വാക്സിനുകളാണ്.
മോദിക്ക് നന്ദിയറിയിച്ച് കൊവിൻ പീറ്റേഴ്സൺ
പ്രതിസന്ധി ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയുൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളെ സഹായിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യക്ക് നന്ദിയറിയിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. ഹൃദയവിശാലതയുള്ള മനുഷ്യരുള്ള മനോഹരമായ രാജ്യമാണ് ഇന്ത്യ. ഇക്കാര്യം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് കൊണ്ട് പീറ്റേഴ്സൺ ട്വിറ്ററിൽ കുറിച്ചു.
ഒമിക്രോണിനെതിരെ വാക്സിൻ ഉടനെന്ന് മൊഡേണ
കൊവിഡ് വകഭേദമായ ഒമിക്രോണിനെതിരെ നിലവിലുള്ള വാക്സിനുകൾ ഫലപ്രദമാകാനുള്ള സാദ്ധ്യത കുറവാണെന്ന് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മൊഡേണ. അതിനാൽ ആവശ്യമെങ്കിൽ 2022ന്റെ ആരംഭത്തിൽ തന്നെ ഒമിക്രോൺ വകഭേദത്തിനെതിരായ വാക്സിൻ പുറത്തിറക്കുമെന്ന് മൊഡേണ ഇൻകോർപറേറ്റഡ് അറിയിച്ചു.
അമേരിക്കയിലെ പൊതു അവധി ദിവസമായ 'താങ്ക്സ്ഗിവിങ്' ദിനത്തിലും ഇതിനായി കമ്പനിയിൽ തൊഴിലാളികൾ ജോലിയെടുത്തിരുന്നെന്ന് മൊഡേണയുടെ ചീഫ് മെഡിക്കൽ ഓഫീസറായ പോൾ ബെർട്ടൻ പറഞ്ഞു.നിലവിലുള്ള വാക്സിന് സംരക്ഷണം നൽകാൻ എത്രത്തോളം ശേഷിയുണ്ടെന്ന് വരുന്ന ആഴ്ചകളിൽ മനസിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |