ന്യൂഡൽഹി : പാകിസ്ഥാനിലെ സിഖ് ആരാധന കേന്ദ്രത്തിൽ മോഡലിന്റെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി. കർതാർപൂർ സാഹിബിലെ ഒരു പാകിസ്ഥാൻ വസ്ത്ര ബ്രാൻഡിന്റെ ഫോട്ടോഷൂട്ടാണ് വിവാദമായത്. ആരാധനാലയത്തെ പശ്ചാലമാക്കിയാണ് മോഡൽ പരസ്യത്തിനായി അഭിനയിച്ചത്. സംഭവത്തിൽ 'അഗാധമായ ഉത്കണ്ഠ' ഇന്ത്യ രേഖപ്പെടുത്തി. ഇന്ത്യയിലെ മുതിർന്ന രണ്ടാമത്തെ പാക് നയതന്ത്രജ്ഞനെയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിക്കാൻ വിളിച്ചുവരുത്തിയത്.
മോഡലിന്റെ ഫോട്ടോഷൂട്ട് ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന്റെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തിയെന്ന് ഇന്ത്യ അറിയിച്ചു. പാക് പ്രതിനിധിയെ വിളിച്ചു വരുത്തിയതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി സ്ഥിരീകരിച്ചു. 'പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളുടെ മതപരമായ ആരാധനാലയങ്ങളെ അപമാനിക്കുകയും അനാദരിക്കുകയും ചെയ്യുന്ന ഇത്തരം തുടർച്ചയായ സംഭവങ്ങൾ ഈ സമുദായങ്ങളുടെ വിശ്വാസത്തോടുള്ള ആദരവിന്റെ അഭാവത്തെ എടുത്തുകാണിക്കുന്നു,'ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട ഇന്ത്യ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |