രാജ്യത്തെ 256 ജില്ലകൾക്ക് ബാധകം
കേരളത്തിൽ ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും
കൊച്ചി: ഇന്ത്യയിൽ വിറ്റഴിക്കുന്ന സ്വർണാഭരണങ്ങൾക്ക് പരിശുദ്ധി ഉറപ്പാക്കാനുള്ള ബി.ഐ.എസ് ഹാൾമാർക്കിംഗ് ഇന്നുമുതൽ നിർബന്ധം. രാജ്യത്തെ 256 ജില്ലകളിലെ വില്പനയ്ക്കാണ് ഇതു ബാധകം. കേരളത്തിൽ ഇടുക്കി ഒഴികെയുള്ള ജില്ലകളിലും ഇന്നുമുതൽ ഹാൾമാർക്കിംഗ് മുദ്രയില്ലാത്ത സ്വർണാഭരണങ്ങൾ വിറ്റഴിക്കാനാവില്ല.
രജിസ്‌റ്റർ ചെയ്‌തതും 40 ലക്ഷം രൂപയ്ക്കുമേഷ വാർഷിക വിറ്റുവരവുള്ളവരുമായ സ്വർണാഭരണ വിതരണക്കാർ ഇന്നുമുതൽ ഹാൾമാർക്കിംഗുള്ള സ്വർണാഭരണങ്ങളേ വിറ്റഴിക്കാവൂ. ഹാൾമാർക്കിംഗ് നേരത്തേ നിർബന്ധമാക്കിയിരുന്നതാണങ്കിലും വ്യാപാരികളുടെ ആവശ്യപ്രകാരം നവംബർ 30വരെ ഇളവ് നൽകുകയായിരുന്നു.
ബി.ഐ.എസ് ഹാൾമാർക്ക്, സ്വർണത്തിന്റെ പരിശുദ്ധി വ്യക്തമാക്കുന്ന അളവ്, ഹാൾമാക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ കോഡ് (എച്ച്.യു.ഐ.ഡി കോഡ്) എന്നിവ പതിക്കാത്ത സ്വർണാഭരണങ്ങൾ വിറ്റഴിക്കുന്ന വ്യാപാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഹാൾമാർക്ക് ചെയ്‌ത ആഭരണങ്ങൾക്ക് പണിക്കൂലിക്ക് പുറമേ 25-35 രൂപ അധിക ചാർജ് സ്വർണ വ്യാപാരികൾ ഈടാക്കിയേക്കും.
വേണം ഡിസ്‌പ്ളേ ബോർഡ്
ഹാൾമാർക്ക് ചെയ്‌ത ആഭരണങ്ങളാണ് വിൽക്കുന്നതെന്ന് വ്യക്തമാക്കുന്ന ബോർഡ് വ്യാപാരികൾ കടകൾക്ക് മുമ്പിൽ വയ്ക്കണമെന്ന് നിബന്ധനയുണ്ട്. ആഭരണത്തിലെ മുദ്രകൾ കണാനായി ഉപഭോക്താക്കൾക്ക് 10 എക്‌സ് പരിധിയുള്ള മാഗ്നിഫയിംഗ് ഗ്ളാസും ലഭ്യമാക്കണം.
ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടത്
1. മാഗ്നിഫയിംഗ് ഗ്ളാസ് ഉപയോഗിച്ച് ഹാൾമാർക്ക് മുദ്രകൾ പരിശോധിക്കുക
2. ആഭരണത്തിൽ ബി.ഐ.എസ് ഹാൾമാർക്ക്, പരിശുദ്ധി, എച്ച്.യു.ഐ.ഡി., ബി.ഐ.എസ് സെന്ററിന്റെ കോഡ്, ആഭരണം വാങ്ങുന്ന കടയുടെ ലോഗോ എന്നിവ പരിശോധിക്കുക.
3. ആഭരണങ്ങൾ വാങ്ങുമ്പോൾ ബില്ലും ചോദിച്ച് വാങ്ങുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |