കോഴിക്കോട്: ദേശീയ വനിതാ ഫുട്ബാളിൽ ഇന്നലെ ഉത്തരാഖണ്ഡിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി കേരളം ക്വാർട്ടർ പ്രതീക്ഷ നിലനറുത്തി.
ഇന്നലെ ഉത്തരാഖണ്ഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരളം മറികടന്നത്. അതേസമയം ആദ്യമത്സരത്തിൽ കേരളത്തെ തോല്പിച്ച മിസോറാം രണ്ടാം മത്സരത്തിലും ജയിച്ചതിനാൽ കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷ പരുങ്ങലിൽ തന്നെയാണ്.
മിസോറം ഇന്നലെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മധ്യപ്രദേശിനെ തകർത്തത്. പ്രാഥമിക റൗണ്ടിൽ കേരളത്തിനും മിസോറാമിനും ഇനി ഒരോ കളി കൂടി ബാക്കിയുണ്ട്.
ഇന്നലെ കേരളം തുടക്കം മുതൽ പോരാട്ടവീര്യം കാണിച്ചു. 44ാം മിനിട്ടിലാണ് ഡിഫൻഡർ വിനീത വിജയനിലൂടെ കേരളത്തിന്റെ ആദ്യഗോൾ പിറന്നത്. 55ാം മിനുട്ടിൽ ഉത്തരാഖണ്ഡിന്റെ ഭഗവതി ചൗഹാൻ ഗോൾ മടക്കി. 75ാം മിനിട്ടിൽ മാനസ മനോഹരമായ ഹെഡ്ഡറിലൂടെ ഉത്തരാഖണ്ഡിന്റെ വല കുലുക്കി. 87-ാം മിനുട്ടിൽ ഫെമിന ലീഡ് ഉയർത്തുകയായിരുന്നു.
മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ രാവിലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഹരിയാന ആന്ധ്രപ്രദേശിനെ തോല്പിച്ചു. ജ്യോതി (18), വിധി (22), താനു (71), പൂജ (75), എന്നിവരാണ് ഗോളുകൾ നേടിയത്.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ ദാദ്ര നാഗർഹവേലിയെ തുരത്തി. കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയത്തിലെ മത്സരത്തിൽ ദാമൻ ദിയു ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മേഘാലയയെ കീഴ്പ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ മണിപ്പൂർ എതിരില്ലാത്ത 12 ഗോളുകൾക്ക് പോണ്ടിച്ചേരിയെയും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |