പറവൂർ: മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ കണക്ഷൻ വിച്ഛേദിച്ച ശേഷം ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ടു തലയ്‌ക്കടിച്ചു പരിക്കേൽപ്പിച്ചു. പ്രതി ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷിനെ (42) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തു. വിവാഹമോചനത്തിന് കേസ് നൽകിയ ശേഷം ഇരുവരും ഒരു വീട്ടിൽ തന്നെ രണ്ടുമുറികളിലായി സിസിടിവി ക്യാമറ ഘടിപ്പിച്ചാണ് താമസിച്ചിരുന്നത്.
കഴിഞ്ഞമാസം 11 ന് ഭാര്യ സുമയുടെ മുറിയിലെ ക്യാമറാ കണക്ഷൻ വിച്ഛേദിച്ച ശേഷം ചുറ്റിക കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. പരിക്കേറ്റ ഭാര്യയെ ഇയാൾ തന്നെ ചാലാക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു.
കേസിന്റെ കാര്യത്തിന് വീണ്ടും എറണാകുളത്തെത്തിയ വിവരം വടക്കേക്കര പൊലീസറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |