കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചന് പൊലീസിൽ നല്ല സ്വാധീനമുണ്ടെന്നതിന് ക്രൈംബ്രാഞ്ചിന് തെളിവു ലഭിച്ചു. കൊച്ചിയിൽ ഡി.ജെ പാർട്ടിയിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടപ്പിച്ച ഷബീർ എന്നയാളുമായി ജൂലായ് 27ന് നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റിലാണ് സൈജുവിന്റെ പൊലീസിലെ സ്വാധീനം വ്യക്തമാകുന്നത്. ഡി.ജെ പാർട്ടിക്ക് പൊലീസ് ഒരു പ്രശ്നമല്ലെന്നും 'പൊലീസ് നമ്മ ആള്, കവലപ്പെട വേണ്ട'യെന്നുമാണ് സൈജുവിന്റെ മറുപടി. കേസിലെ മൂന്നാം പ്രതിയും നമ്പർ 18 ഹോട്ടൽ ഉടമയുമായ റോയി വയലാട്ടും സൈജുവും ഉൾപ്പെടുന്ന സംഘത്തിന് ഉന്നത പൊലീസ് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് 'നമ്മആൾ' ചാറ്റ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് സൈജുവിന്റെ ലഹരി ഇടപാടുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പറയുന്നത്. ഡി.ജെ പാർട്ടികൾക്ക് സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരെല്ലാമാണെന്ന് അന്വേഷിക്കുന്നുണ്ട്. ഷബീറിന്റെ വിവരങ്ങളും ശേഖരിച്ച് വരികയാണ്. ഇയാൾക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ലഹരിക്ക് അടിമയായ സൈജുവിന് മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കെമിക്കൽ എന്ന പേരിലാണ് സൈജു എം.ഡി.എം.എ അടക്കമുള്ള രാസ ലഹരികൾ കൈമാറ്റം ചെയ്യുന്നത്. ഇയാൾ ഹാഷിഷ് ഓയിലടക്കം ഉപയോഗിക്കുന്ന നിരവധി വീഡിയോകൾ കണ്ടെടുത്തിട്ടുണ്ട്. മൂന്നാറിൽ നിന്ന് സൈജു സുഹൃത്തിന് കൈമാറിയ ചാറ്റിൽ ലഹരി ഉപയോഗം വ്യക്തമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കെമിക്കൽ പൊളിയാണെന്നും ഒരു രക്ഷയുമില്ലെന്നുമാണ് സൈജു സുഹൃത്തിനോട് പറഞ്ഞത്. ഇയാൾ ഗോവയിൽ താമസിച്ചപ്പോൾ എടുത്ത വീഡിയോൾ പ്രത്യേകം അന്വേഷിക്കും. സൈജുവിന്റെ ലഹരിപ്പാർട്ടിയിൽ റോയി വലയലാട്ടും പങ്കെടുത്തിരുന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കേരളത്തിലെ മുന്തിയ ഹോട്ടലുകളിലെല്ലാം സൈജു ഡി.ജെ. പാർട്ടി നടത്തിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
പോത്തിനെ വേട്ടയാടി തിന്നു
സൈജു കാട്ടപോത്തിനെ വേട്ടയാട്ടി കറിവച്ച് കഴിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച്. കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. ജൂലായിൽ സൈറ ബാനുവെന്ന യുവതിയുമായി നടത്തിയ ചാറ്റിൽ നിന്നാണ് പോത്തിനെ വേട്ടയാടി അകത്താക്കിയ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ''നാച്ചുറൽ വനത്തിൽ വാറ്റിയ ചാരായം. ഒപ്പം പോത്തിനെ വെടിവച്ച് കൊന്ന് കറിവച്ചത്. ഇത് കപ്പകൂട്ടി വാഴയിലയിൽ കഴിച്ചു. പ്രത്യേക സാഹചര്യത്തിൽ നാച്ചുറൽ സാധനങ്ങൾ. എന്നാൽ മയക്കുമരുന്നിന്റെ കുറുവുണ്ടായിരുന്നു'' സൈജു ചാറ്റിൽ പറയുന്നു. പോത്തിനെ വേട്ടയാടിയ സംഭവം പൊലീസിന് വനം വകുപ്പിന് കൈമാറും. ഇടുക്കിയിൽ വച്ചാണ് നായാട്ട് നടത്തിയതെന്നാണ് കരുതുന്നത്. സൈജുവിനെതിരെ വനം വകുപ്പും കേസെടത്തേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |