കൊവിഡ് രോഗികളുടെ പെട്ടെന്നുള്ള വർദ്ധനവ്, ടെസ്റ്റ് സാമ്പിളുകളിൽ തുടർച്ചയായി സംഭവിക്കുന്ന വ്യത്യാസങ്ങൾ, പുതിയ ലക്ഷണങ്ങൾ... ഒമിക്രോണിന്റെ വരവ് അറിയിച്ച സൂചനകളായിരുന്നു ഇതെല്ലാം.
ഇപ്പോൾ ഒമിക്രോൺ എന്ന് വിളിക്കപ്പെടുന്ന സാമ്പിളുകൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ അന്നേ (നവംബർ 19) മനസിലാക്കിയിരുന്നതായി റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ, മ്യൂട്ടേറ്റഡ് ജീനുകൾ ആദ്യം തിരിച്ചറിഞ്ഞ ഒരു ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞൻ പറയുന്നു.
'ശരിക്കും ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഈ പ്രക്രിയയിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന് പോലും ഞങ്ങൾ ആശങ്കപ്പെട്ടിരുന്നു,' ദക്ഷിണാഫ്രിക്കയിലെ ലാൻസെറ്റ് ലാബിലെ സയൻസ് മേധാവി റാക്വൽ വിയാന പറഞ്ഞു.
' സംശയം തോന്നിയ സാമ്പിളുകളിലെല്ലാം പൊതുവായ ഒരു കാര്യമുണ്ടായിരുന്നു. ഒരു 'എസ് " ജീനിന്റെ കൊഴിഞ്ഞുപോക്ക്. ഡെൽറ്റ വൈറസിൽ നിന്നും ഒമിക്രോണിനെ വേർതിരിക്കുന്ന മ്യൂട്ടേഷൻ അതാണ്. നവംബർ മാസത്തിൽ ജൊഹന്നാസ്ബർഗിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസിന് (എൻ ഐ സി ഡി) കൂടുതൽ പരിശോധനകൾ നടത്താൻ മുന്നറിയിപ്പ് നൽകി. സംശയം യാഥാർത്ഥ്യമായി, ഒരു പുതിയ കൊവിഡ് 19 വൈറസ് രൂപപ്പെട്ടതായി മനസിലായി. കേസുകൾ കുത്തനെ ഉയർന്നതോടെ സംശയം സത്യമായി." അവർ പറഞ്ഞു.
'നവംബർ അവസാന ആഴ്‌ചയിൽ കൂടുതൽ പരിശോധനകൾ ഞങ്ങൾ നടത്തി. ഏതാണ്ട് 32 സാമ്പിളുകളാണ് അന്ന് പരിശോധിച്ചത്. ഞങ്ങൾ സംശയിച്ചത് തന്നെ സംഭവിച്ചു, അത് ഭയപ്പെടുത്തുന്നതായിരുന്നു." എൻ ഐ സി ഡിയിലെ ജീൻ സീക്വൻസറായ ഡാനിയൽ അമോക്കോ പറഞ്ഞു.
അന്നു തന്നെ എൻ ഐ സി ഡി ടീം സൗത്ത് ആഫ്രിക്കയിലുടനീളമുള്ള ആരോഗ്യ വകുപ്പിനും മറ്റു ലാബുകൾക്കും വിവരം കൈമാറി. അവരും സമാനമായ റിപ്പോർട്ടാണ് നൽകിയത്. ഞങ്ങളുടെ കണ്ടെത്തലുകൾ ഗ്ലോബൽ സയൻസ് ഡാറ്റാബേസിലേക്ക് നൽകി. അധികം വൈകാതെ, ബോട്സ്വാനയിലും ഹോങ്കോങ്ങിലും ഇതേ ജീൻ സീക്വൻസുള്ള കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളതായി അറിഞ്ഞു. ഒമിക്രോണിന്റെ സാന്നിദ്ധ്യം ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ് പ്രവിശ്യയിൽ ഒമിക്രോൺ വേരിയന്റ് കൂടുതലായി പ്രത്യക്ഷപ്പെടാൻ തുടങ്ങി, അവിടെ കൊവിഡ് പോസിറ്റീവ് ടെസ്റ്റുകളിൽ മൂന്നിൽ രണ്ട് ഭാഗങ്ങളിലും 'എസ് "ജീൻ കൊഴിഞ്ഞുപോക്ക് ഉണ്ടായിരുന്നു.
അതേസമയം, ഈ ആഴ്ചയിൽ തന്നെ ഒമിക്രോൺ രോഗികൾ പ്രതിദിനം നാലിരട്ടിയായി വർദ്ധിക്കുമെന്നാണ് രാജ്യത്തെ മുൻനിര പകർച്ചാവ്യാധി വിദഗ്ദ്ധരിൽ പ്രമുഖനായ സലി അബ്ദുൾ കരീം പറയുന്നത്.
ദീർഘകാലമായി എയ്ഡ്സ് ബാധിച്ച രോഗിയിൽ നിന്നുമാണ് ഒമിക്രോൺ വേരിയന്റ് ആദ്യമായി പുറത്ത് വന്നിട്ടുള്ളതെന്ന സംശയവും ഈ ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ പങ്കുവയ്‌ക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ കൊവിഡ് രോഗാണുക്കൾ ശരീരത്ത് നീണ്ടകാലം നിലനിൽക്കാറുണ്ട്. ഇവരിൽ വൈറസുകൾക്ക് വകഭേദങ്ങൾ സംഭവിക്കുന്നതിനും തെളിവുകൾ അനവധിയാണ്. ശരീരത്തിൽ ആന്റിബോഡികൾ നിർമ്മിക്കാനാവാതെ വീണ്ടും വൈറസ് സ്വയം ആവർത്തിക്കുമ്പോഴാണ് വ്യതിയാനങ്ങൾ ഉണ്ടാവുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കൊവിഡ് പോസിറ്റീവ് ആയി 102 ദിവസത്തിന് ശേഷം മരണമടഞ്ഞ രോഗിയിൽ ഇത്തരത്തിൽ നിരവധി തവണ വൈറസിന് വ്യതിയാനം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ലിംഫോമയ്ക്കുള്ള കീമോതെറാപ്പിക്ക് വിധേയനായിരുന്ന എഴുപത് വയസിന് മുകളിൽ പ്രായമുള്ള രോഗിയായിരുന്നു ഇത്.
അതേസമയം, വാക്സിനുകളിൽ നിന്നോ മുൻകാല അണുബാധകളിൽ നിന്നോ പ്രതിരോധശേഷി ഒഴിവാക്കുന്നതിന് പുതിയ വേരിയന്റ് എത്രത്തോളം നല്ലതാണ്, വ്യത്യസ്ത പ്രായത്തിലുള്ളവരെ ഇത് എങ്ങനെ ബാധിക്കും എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ശാസ്ത്രജ്ഞർ രാപകലില്ലാതെ പരിശ്രമിക്കുകയാണ്. ഒമിക്രോണിന്റെ വ്യാപനവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും ലോകം ആശങ്കയോടെ തന്നെയാണ് കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |