ഒരാളെ ഇല്ലായ്മ ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചാൽ അത് ഏത് രീതിയിലും ചെയ്തിരിക്കും എന്ന് കേരളം ഞെട്ടലോടെ തിരിച്ചറിഞ്ഞത് 1999 ഡിസംബർ ഒന്നിനാണെന്ന് ജയകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ച് ബി ജെ പി നേതാവ് സന്ദീപ് വചസ്പതി. ഉന്മൂലനം ആദർശമായി സ്വീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ മുഖം കേരളാ സമൂഹം മനസിലാക്കിയത് ജയകൃഷ്ണൻ മാസ്റ്റർ വധത്തിലൂടെയാണ്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റിനെ മുപ്പത്തിയഞ്ച് കുട്ടികളുടെ മുന്നിൽ വച്ച് സ്‌കൂളിൽ ക്ലാസ്സ് എടുത്തു കൊണ്ട് ഇരിക്കുന്നതിനിടെ ഇല്ലായ്മ ചെയ്തത്.
സിപിഎം ഇല്ലാതായി നൂറ്റാണ്ടുകൾ കഴിഞ്ഞാലും വരും തലമുറകളെ ഈ ചരിത്രം പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഓരോ ഡിസംബർ ഒന്നും ഒരു ഓർമ്മപ്പെടുത്തലാണ്, പ്രതിജ്ഞ പുതുക്കലാണ്. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് കേവലമൊരു രാഷ്ട്രീയ കൊലപാതകമായി പരിഗണിക്കേണ്ട സംഭവമല്ല. രാഷ്ട്രീയത്തിനും അപ്പുറം മാനങ്ങളുള്ള, മാനവികതയ്ക്ക് തന്നെ വെല്ലുവിളിയായ, ഒരു സംഭവമാണ്. ഉന്മൂലനം ആദർശമായി സ്വീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ മുഖം കേരളാ സമൂഹം മനസിലാക്കിയത് ജയകൃഷ്ണൻ മാസ്റ്റർ വധത്തിലൂടെയാണ്.
ഒരാളെ ഇല്ലായ്മ ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചാൽ അത് ഏത് രീതിയിലും ചെയ്തിരിക്കും എന്ന് കേരളം ഞെട്ടലോടെ തിരിച്ചറിഞ്ഞത് 1999 ഡിസംബർ ഒന്നിനാണ്. മൊകേരി ഈസ്റ്റ് യു പി സ്‌കൂളിലെ ഢക ആ യിൽ ക്ലാസ്സ് എടുത്തു കൊണ്ട് ഇരിക്കുന്നതിനിടെ മതിലു ചാടി എത്തിയ രാക്ഷസന്മാർ ഇല്ലായ്മ ചെയ്തത് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റിനെ മാത്രമല്ല, അന്ന് ആ ക്ലാസിൽ ഉണ്ടായിരുന്ന 35 കുട്ടികളെ കൂടിയാണ്. അന്ന് അവരുടെ ഇളം ശരീരത്തിലും കുഞ്ഞുടുപ്പുകളിലും തെറിച്ചു വീണ ചോരത്തുള്ളികളും മാംസകഷണങ്ങളും അവർക്കൊരിക്കലും തൂത്തെറിയാൻ സാധിച്ചിട്ടില്ല. പിന്നീടൊരിക്കലും സാധാരണ ജീവിതം നയിക്കാൻ സാധിക്കാതെ പോയ അവരുടെ വിലാപങ്ങളുടെ പ്രതിധ്വനി ഡിസംബർ ഒന്നിന് മാത്രമല്ല 365 ദിവസവും കേരളത്തിന്റെ കാതിൽ മുഴങ്ങുന്നുണ്ട്. അത് കേൾക്കാതെ പോകുന്നുണ്ടെങ്കിൽ രാഷ്ട്രീയ ബധിരത ഒന്നു കൊണ്ട് മാത്രമാണ്.
ഇത് മാത്രമല്ല പട്ടാപ്പകൽ നരമേധം നടത്തിയ ചെന്നായ്ക്കളെ മൊകേരി സഖാക്കൾ എന്ന ഓമനപ്പേരിട്ട് ആനയിച്ചതിലൂടെ സമൂഹമനഃസാക്ഷിയെ സിപിഎം വീണ്ടും കൊല്ലാക്കൊല ചെയ്തു. ഒന്നാം പ്രതി അച്ചാരമ്പത്ത് പ്രദീപനെ അതേ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് ആക്കിയതിലൂടെ പിശാചിന്റെ സന്തതികൾ തന്നെയാണ് തങ്ങളെന്ന് സിപിഎം ഒരിക്കൽ കൂടി തെളിയിച്ചു. വധ ശിക്ഷക്ക് വിധിച്ച ജഡ്ജിക്ക് ഊരുവിലക്ക് ഏർപ്പെടുത്തി പാർട്ടിക്ക് മീതെ നിയമത്തിന് പോലും സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചു.
സിപിഎം ഇല്ലാതായി നൂറ്റാണ്ടുകൾ കഴിഞ്ഞാലും വരും തലമുറകളെ ഈ ചരിത്രം പഠിപ്പിക്കണം. ജയകൃഷ്ണൻ മാസ്റ്ററുടെ അപദാനങ്ങൾ വാഴ്ത്താനല്ല, ആദരാഞ്ജലികൾ അർപ്പിക്കാനല്ല, ഇത്തരം മനുഷ്യ വേഷം കെട്ടിയവരും നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് അവരെ ബോധ്യപ്പെടുത്താൻ. ഇവരെയും അതിജീവിച്ച നമ്മളെ കീഴ്‌പ്പെടുത്താൻ ഇനി ആർക്കും സാധ്യമല്ലെന്ന ബോധ്യം അരക്കിട്ടുറപ്പിക്കാൻ.
ധീര ബലിദാനി ജയകൃഷ്ണൻ മാസ്റ്റരുടെ ബലികുടീരത്തിൽ രാവിലെ തന്നെ പുഷ്പാർച്ചന നടത്തി. ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, സഹപ്രാന്ത ബൗദ്ധിക് പ്രമുഖ് പി.പി സുരേഷ് ബാബു, ബിജെപി ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ.സുരേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |