പെരിയ ഇരട്ടക്കൊല കേസിൽ അഞ്ചു സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്ത സംഭവത്തിൽ സി പി എമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി പി സജീന്ദ്രൻ. കേസിന്റെ തുടക്കം മുതൽ തങ്ങളുടെ പങ്ക് നിഷേധിച്ച സി പി എം സിബിഐ അന്വേഷണത്തെ നഖശിഖാന്തം എതിർക്കുകയും സംസ്ഥാന ഖജനാവിൽ നിന്നും ഒരു കോടിയോളം ചിലവാക്കി സുപ്രീം കോടതി വരെ കേസ് നടത്തി. എന്നാൽ കേസ് സി ബി ഐക്ക് വിട്ട നടപടിക്ക് ശേഷവും ക്രൈംബ്രാഞ്ചിന്റെ കീഴിൽ നടന്നുകൊണ്ടിരുന്ന അന്വേഷണത്തിന്റെ ഫയൽ സിബിഐക്ക് കൈമാറാതെ അന്വേഷണത്തെ തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇപ്പോളിതാ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായിരിക്കുന്നു. ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വി പി സജീന്ദ്രൻ അഭിപ്രായപ്പെടുന്നു.
സിബിഐ ഇന്ന് സി പി എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, മധു, സുരേന്ദ്രൻ, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ നാളെ എറണാകുളം കോടതിയിൽ ഹാജരാക്കും. കാസർകോട് ഗസ്റ്റ്ഹൗസിൽ സിബിഐ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞു നിറുത്തി വിവിധ വാഹനങ്ങളിലെത്തിയ ഒരു കൂട്ടം ആൾക്കാർ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ദാരുണമായി വെട്ടി കൊല ചെയ്ത കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നു. കേസിലെ തുടക്കംമുതൽ തങ്ങൾക്ക് ബന്ധമില്ല എന്ന് സിപിഎം ആവർത്തിച്ചു പറഞ്ഞ കേസാണിത്. കൊലചെയ്യപ്പെട്ട ഇരകളുടെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ നഖശിഖാന്തം സിപിഎം അതിനെ എതിർത്തു. ഇആക അന്വേഷണത്തെ എതിർത്തുകൊണ്ട് സംസ്ഥാന ഖജനാവിലെ ഒരു കോടിയോളം രൂപ മുടക്കി സർക്കാർ സുപ്രീംകോടതി വരെ പോയി കേസ് നടത്തി. അവസാനം മാതാപിതാക്കളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. എന്നിട്ടും ക്രൈംബ്രാഞ്ചിന്റെ കീഴിൽ നടന്നുകൊണ്ടിരുന്ന അന്വേഷണത്തിന്റെ ഫയൽ സിബിഐക്ക് കൈമാറാതെ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇപ്പോളിതാ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായിരിക്കുന്നു. ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും.
കൊലപാതകങ്ങളെ തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ടുകൊണ്ട് കൊലപാതകികൾക്ക് കുടപിടിക്കുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ അറസ്റ്റ്. ഉന്നതരായ പല നേതാക്കളെയും ചോദ്യംചെയ്ത് സിബിഐ വിട്ടയച്ചിട്ടുണ്ട് കൂടുതൽ അറസ്റ്റുകളും നെഞ്ചുവേദനയും ഉണ്ടാവുക തന്നെ ചെയ്യും. സത്യം ജയിക്കും.
വി പി സജീന്ദ്രൻ.
കെപിസിസി വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |