കോട്ടയം: ക്രിസ്മസ് വിപണിയ്ക്കായി കേക്കുകൾ ഒരുങ്ങുന്നു. ബേക്കറികളിലും ബോർമകളിലും കേക്കുകളുടെ ബേക്കിംഗ് ആരംഭിച്ചു. മുൻ വർഷങ്ങളിൽ നവംബർ അവസാന വാരത്തോടെ കേക്കു നിർമ്മാണം സജീവമാകാറുണ്ടെങ്കിലും ഇത്തവണ വൈകി. ഓർഡറുകൾ ലഭിച്ചു തുടങ്ങിയതേയുള്ളൂവെന്ന് ബേക്കറി- ബോർമ ഉടമകൾ പറയുന്നു.
ജൻമദിനം, വിവാഹവാർഷികം തുടങ്ങിയ വിശേഷങ്ങൾക്കായി എല്ലാക്കാലത്തും പ്രത്യേകതരം കേക്കുകൾ ലഭ്യമാണെങ്കിലും ക്രിസ്മസ് വിപണിയിൽ പ്ലം കേക്കിനാണ് ഡിമാൻഡ്. അതുകഴിഞ്ഞാൽ ആവശ്യക്കാർ മാർബിൾ കേക്കിനാണ്. കാരറ്റ്, പൈനാപ്പിൾ, അൽമണ്ട് എന്നിവ ചേർത്തുള്ള കൂടുതൽ ട്രെൻഡിംഗായിട്ടുള്ള ഫ്ളേവർ കേക്കുകളാണ് യുവാക്കൾക്ക് പ്രിയം. വിവിധ കമ്പനികളുടെ കേക്കുകൾ ലഭ്യമാണെങ്കിലും ബോർമയുള്ള ബേക്കറികളിലെ കേക്കുകൾക്ക് ആവശ്യക്കാർ ഏറെയാണ്.
സ്‌കൂൾ, കോളേജ് സംഘടനകൾ, പള്ളികൾ എന്നിവയുടെ ഓർഡറുകൾ ലഭിച്ചു തുടങ്ങുന്നതേയുള്ളൂ. വിവിധ മേളകളും പ്രത്യേകം സ്റ്റാളുകളും വരും ദിവസങ്ങളിൽ തുറക്കുന്നതോടെ വിപണി സജീവമാകും.
വീട്ടിലെ കേക്ക് പുതുമ
ലോക്ഡൗൺ വന്നതോടെ ഒട്ടേറേ പേർ എല്ലാത്തരം കേക്കുകളും വീട്ടിൽ തന്നെ നിർമ്മിക്കാൻ തുടങ്ങി. കേക്കു നിർമ്മാണം പഠിപ്പിക്കുന്ന യുട്യൂബ് ചാനലുകളും ഏറെയാണ്. കേക്കു നിർമ്മാണത്തിനാവശ്യമായ എല്ലാ സാധനങ്ങളും കിട്ടുന്ന എക്സ്ക്ളൂസിവ് ഷോപ്പുകളും വ്യാപകമായി തുറന്നതോടെ വീട്ടിൽ കേക്കുണ്ടാക്കുകയെന്നത് ഒരു ഹരമായി മാറിയിട്ടുണ്ട്.
'നിരവധി പേർ കേക്ക് അന്വേഷിച്ച് ബന്ധപ്പെടുന്നുണ്ട്. വിപണിയിൽ നാളിതുവരെ കോട്ടം തട്ടിയിട്ടില്ല, വരുംദിവസങ്ങളിൽ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ.'
- ബിബിൻ എബ്രഹാം മണർകാട്, ബോർമ ബേക്കറി ഉടമ
വില നിലവാരം
പ്ലം കേക്ക് കിലോ : 240
മാർബിൾ കേക്ക്: 260
ഫ്ളേവർ കേക്കുകൾ : 400
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |