85 വർഷം മുമ്പ് ക്ഷേത്രപ്രവേശനവിളംബരവും 75 വർഷം മുമ്പ് സ്വാതന്ത്ര്യലബ്ധിയുമുണ്ടായ നാട്ടിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇന്നും പാലിച്ചുവരുന്ന ചില പ്രദേശങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ ആരും പ്രയാസപ്പെടും വിശ്വസിക്കാൻ. കേരള കർണാടക അതിർത്തിയിലെ ചില ഗ്രാമങ്ങളിൽ കീഴാളരെന്ന് മുദ്രകുത്തി ഒരു വിഭാഗം ജനങ്ങളെ ഇന്നും പാളയിൽ കഞ്ഞി കുടിപ്പിക്കുകയും പൊതുവഴി നിഷേധിക്കുകയും ക്ഷേത്രങ്ങളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്നുണ്ടെന്നതാണ് സത്യം.ചില ക്ഷേത്രങ്ങളിലും ജന്മിത്വം ആചരിച്ചുവരുന്നവരുടെ വീടുകളിലും തൊഴിലിടങ്ങളിലും ഇന്നും ജാതിവിവേചനം കൊടുമ്പിരികൊള്ളുകയാണ്. കാസർകോട് ജില്ലയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലെ കീഴാള ജനവിഭാഗം അനുഭവിക്കുന്ന ജാതീയ അസമത്വത്തിന്റെയും മാറ്റിനിർത്തപ്പെടലുകളുടേയും അനുഭവങ്ങളിൽ അടിയന്തിരമായ ഇടപെടൽ തേടുകയാണ്. കേരളകൗമുദി ഈ വിഷയത്തിലേക്ക്.
കാസർകോട്:പട്ടിക്കും പൂച്ചയ്ക്കും ഏതുവഴിക്കും നടന്നുപോകാം. പക്ഷെ, ജാതിയിൽ താഴ്ന്നവന് നിഷിദ്ധമാണ് ചില വഴികൾ കാസർകോട് ജില്ലയുലെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലുണ്ട്. ചില ക്ഷേത്രങ്ങളിൽ ആരാധിക്കാനോ, പ്രസാദം വാങ്ങാനോ, നേർച്ചപണമിടാനോ, കുറി ഇടാനോ ദളിത് വിഭാഗത്തിൽപെട്ടവർക്ക് അവകാശമില്ലെന്നാണ് ഒരു വിഭാഗം സവർണരുടെ വിശ്വാസം.
ക്ഷേത്രങ്ങളിൽ പോയി ഇഷ്ടദേവതയെ തൊഴുത് അനുഗ്രഹം വാങ്ങിക്കാൻ അനുമതി ഇല്ലെന്ന് മാത്രമല്ല, വീടുകളിലും തോട്ടങ്ങളിലും ജന്മിമാരെ തീറ്റിപോറ്റാൻ പകലന്തിയോളം പുറംപണിയും കൂലിപ്പണിയും എടുക്കുന്ന ദളിതൻ ഇരുന്ന് ഭക്ഷണം കഴിച്ച സ്ഥലം ചാണകം മെഴുകി ശുദ്ധി വരുത്തണം.വെള്ളം കുടിച്ചാൽ പാത്രങ്ങൾ കളത്തിന്റെ തുമ്പിന് പുറത്തു കമഴ്ത്തണമെന്നുമാണ് ചട്ടം..
ദളിതൻ കയറുന്നത് തടയാൻ നാല് വർഷമായി ക്ഷേത്രം തന്നെ അടച്ചിട്ട ഒരിടമുണ്ട്. . എൻഡോസൾഫാൻ വിഷഭീകരത ആദ്യമായി പുറംലോകത്തെ അറിയിച്ച എൻമകജെ ഗ്രാമപഞ്ചായത്തിലെ സ്വർഗ്ഗ പഡ്രെയിലെ ബദിയാറു ജടാധാരി ഭൂതസ്ഥാനം.നാല് വർഷം മുമ്പ് ഒരു ഉത്സവ നാളിൽ തീയ്യസമുദായത്തിൽപെട്ട സുന്ദര പൂജാരി അമ്പലത്തിനുള്ളിലെ വെങ്കല പാത്രത്തിൽ കാണിക്കയിട്ടതാണ് പ്രശ്നമായത്. തുടർന്ന് മരത്തളികയിൽ പാപപരിഹാരം. ചെയ്യിച്ചു. കുടുംബം മുടിയാതിരിക്കാൻ 'തെറ്റുകാണിക്കെ' എന്ന പഴയ ചടങ്ങ് നടത്തിച്ചു.
ക്ഷേത്രപ്രവേശനവിളംബരം
1936 നവംബർ 12 ന് (1112 തുലാം) തിരുവിതാംകൂർ മഹാരാജാവ് പുറപ്പെടുവിച്ച വിളംബരം
'ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെയും ഗവൺമെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ലാത്തതാകുന്നു..'
നാളെ..പഡ്രെ ബദിയാറു ജടാധാരി ഭൂതസ്ഥാനത്തെ വേറിട്ട വഴികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |