തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിൽ മുസ്ലിം സംഘടനകളുടെ ആക്ഷേപങ്ങൾ മുതലെടുത്ത് മുസ്ലിംലീഗ് നേതൃത്വം നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ കടന്നാക്രമിച്ച് സി.പി.എം നേതൃത്വം.
അടുത്ത വെള്ളിയാഴ്ച പള്ളികളിൽ ജുമാ പ്രാർത്ഥനയ്ക്കൊപ്പം സർക്കാരിനെതിരെ ബോധവത്കരണം നടത്തുമെന്ന ലീഗ് ജനറൽസെക്രട്ടറിയുടെ പ്രസ്താവന വർഗീയ ചേരിതിരിവിനും മതധ്രുവീകരണത്തിനും ഇടയാക്കുമെന്നും
സംഘപരിവാറിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രചാരണം നടത്താൻ ഇത് ഊർജം നൽകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഇത് അത്യന്തം അപകടകരമാണ്. വഖഫ് ബോർഡ് നിയമനത്തിൽ മുസ്ലിം സംഘടനകളുടെ ആശങ്ക മലബാറിൽ ചർച്ചയാണ്. ഇതിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ലീഗ് ശ്രമിക്കുന്നതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലടക്കം നേരിട്ട ക്ഷീണം മറികടക്കാൻ വിവാദം ഉപകരിക്കുമെന്ന് ലീഗ് നേതൃത്വവും കണക്കുകൂട്ടുന്നു. നിയമനം പി.എസ്.സിക്ക് വിടുന്നതിനെ നിയമസഭയിലും ലീഗ് അംഗങ്ങൾ രൂക്ഷമായി വിമർശിച്ചതാണ്. എന്നാൽ, ബിൽ ഏകകണ്ഠമായാണ് പാസാക്കിയത്.
മുസ്ലിം സംഘടനകളുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി, ആശങ്കകൾ ദൂരീകരിച്ചേ തീരുമാനം നടപ്പാക്കൂവെന്ന് അറിയിച്ച ശേഷവും ലീഗ് നേതൃത്വം മുതലെടുപ്പിന് ശ്രമം തുടരുകയാണെന്ന് സി.പി.എം സംശയിക്കുന്നു. പള്ളികളിൽ ബോധവത്കരണമെന്ന ആഹ്വാനം ലീഗ് ജനറൽസെക്രട്ടറി പി.എം.എ. സലാമിൽ നിന്നുണ്ടായതോടെ തിരിച്ചടിക്ക് സി.പി.എമ്മിന് ആയുധമായി. പാലാ ബിഷപ്പിന്റെ വിവാദപ്രസംഗം ഉയർത്തിയ കോലാഹലങ്ങൾക്ക് ശേഷം സമാനമായ അവസ്ഥ, സമുദായ നേതൃത്വമല്ല, മറിച്ച് രാഷ്ട്രീയപാർട്ടിയായ ലീഗിൽ നിന്നുതന്നെ ഉണ്ടായതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |