മുംബയ്: കോൺഗ്രസിന്റെ രാഷ്ട്രീയ ഇടം കൈക്കലാക്കാൻ ലക്ഷ്യമിടുന്നുവെന്ന ആരോപണം ശക്തമായിരിക്കെ, കോൺഗ്രസിനെതിരായ അതൃപ്തി വീണ്ടും പ്രകടമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി. യു.പി.എ എന്നാലെന്താണെന്ന് ചോദിച്ച മമത അങ്ങനൊരു മുന്നണി ഇപ്പോഴില്ലെന്നും പറഞ്ഞു. എൻ.സി.പി നേതാവ് ശരദ് പവാറുമായി മുംബയിൽ കൂടിക്കാഴ്ച നടത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ബി.ജെ.പിക്കെതിരെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ബദൽ മുന്നണി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് മമതാ ബാനർജി മുംബലെത്തിയത്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ അടക്കം തൃണമൂലിന് ശക്തിയില്ലാത്ത സംസ്ഥാനങ്ങളിൽ എൻ.സി.പിയുടെ സഹായം തേടിയതായും അറിയുന്നു. മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ മമത കഴിഞ്ഞ ദിവസം ശിവസേനാ നേതാവ് ആദിത്യ താക്കറെയെയും സഞ്ജയ് റൗട്ടിനെയും കണ്ടു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശസ്ത്രക്രിയയ്ക്ക് ശേഷം ഐസൊലേഷനിലായതിനാൽ കൂടിക്കാഴ്ച നടന്നില്ല.
ശരദ്പവാറിന്റെ മുംബയിലെ വസതിയായ സിൽവർ ഒാക്കിലായിരുന്നു മമതയുടെ കൂടിക്കാഴ്ച. രാജ്യത്ത് ഒരു തരം ഫാസിസമാണ് നിലവിലുള്ളതെന്നും അതിനെതിരെ പോരാടാനും ബദൽ മുന്നണി രൂപീകരിക്കാനും കഴിയുന്ന പാർട്ടികൾ ഒന്നിക്കേണ്ടതുണ്ടെന്നും മമത കൂടിക്കാഴ്‌ചയ്ക്ക് ശേഷം പറഞ്ഞു. ബി.ജെ.പിയെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്ന് ശരദ് പവാർ സമ്മതിച്ചെന്ന സൂചനയും മമത നൽകി.
മുൻ ഗോവ പി.സി.സി അദ്ധ്യക്ഷൻ ലുസീഞ്ഞോ ഫെലേറോയെ സ്വന്തം പാർട്ടിയിലെത്തിച്ചാണ് മമത ഗോവയിൽ പരീക്ഷണം നടത്തുന്നത്. ശിവസേന നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ച മമത കോൺഗ്രസ് നേതാക്കളെ ഒഴിവാക്കുന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ഡൽഹിയിലും പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും മേഘാലയയിൽ കോൺഗ്രസ് എം.എൽ.എമാർ കൂട്ടത്തോടെ തൃണമൂലിലേക്ക് പോയതിലുള്ള പ്രതിഷേധ സൂചകമായി അദ്ധ്യക്ഷ സോണിയ ഗാന്ധി കൂടിക്കാഴ്ചയ്‌ക്ക് അനുമതി നൽകിയില്ല.
പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെ ചെറുക്കുന്ന പ്രതിപക്ഷ കൂട്ടായ്മയിലും ഇതു പ്രതിഫലിക്കുന്നുണ്ട്. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിഷേധങ്ങളോട് തൃണമൂൽ സഹകരിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |