മരക്കാർ അറബിക്കടലിന്റെ സിംഹം, ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം മോഹൻലാൽ - പ്രിയദർശൻ ചിത്രം. ഇന്ത്യൻ നാവിക ചരിത്രത്തിലെ തന്നെ ആദ്യത്തെ നാവികത്തലവൻമാരായിരുന്നു കുഞ്ഞാലി മരയ്ക്കാർമാർ. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിനിമയിൽ കുഞ്ഞാലി നാലാമന്റെ ചരിത്രമാണ് അഭ്രപാളികളിലെത്തുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
നാവികയുദ്ധ വിദഗ്ദ്ധരും തന്റെ വിശ്വസ്തരുമായ മരയ്ക്കാര്‍മാര്‍ക്ക് 'കുഞ്ഞാലി' എന്ന സ്ഥാനപ്പേര് നല്കിയത് സാമൂതിരിയാണ്. 'കുഞ്ഞാലി' എന്നാല്‍ പ്രിയപ്പെട്ട അലി എന്നാണർത്ഥം. ‘മരയ്ക്കാർ’ എന്നതൊരു കുടുംബപേരാണ്. ചരിത്രത്തിൽ നാലു കുഞ്ഞാലിമരയ്ക്കാർമാരെ പറ്റിയാണ് പറയുന്നത് എന്നാണ് ഡോ. കെ.സി. വിജയരാഘവനും ഡോ. കെ.എം. ജയശ്രീയും ചേർന്നെഴുതിയ കുഞ്ഞാലി മരയ്ക്കാർ എന്ന പുസ്തകത്തിൽ പറയുന്നത്. നാലു കുഞ്ഞാലി മരയ്ക്കാർമാരും സാമൂതിരിയുടെ വിശ്വസ്തരായ നാവികപ്പോരാളികളായിരുന്നു.
അതിൽ ആദ്യത്തെ പോരാളിയായിരുന്നു കുഞ്ഞാലി ഒന്നാമന്‍. ധീരനും തന്ത്രശാലിയുമായ കുഞ്ഞാലി, നേരിട്ടുള്ള യുദ്ധത്തില്‍ പോര്‍ച്ചുഗീസ് നാവികശക്തിയെ തോല്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞു. പോര്‍ച്ചുഗീസുകാരെ നേരിടാന്‍ കടലില്‍ 'ഒളിപ്പോര്‍ നയം' (ഗറില്ലാ യുദ്ധരീതി) അദ്ദേഹം സ്വീകരിച്ചു. നേരിട്ടുള്ള ഏറ്റുമുട്ടലിനുപകരം മിന്നലാക്രമണം നടത്തി അടിച്ചിട്ടോടുക (Hit and run) എന്ന തന്ത്രമാണ് കുഞ്ഞാലി സ്വീകരിച്ചത്. ഈ യുദ്ധതന്ത്രം പോര്‍ച്ചുഗീസ് കപ്പലുകള്‍ക്ക് വലിയ ഭീഷണിയായി; കുഞ്ഞാലിയുടെ പത്തേമാരികള്‍ കടലിനുള്ളിലേക്ക് പാഞ്ഞെത്തി പോര്‍ച്ചുഗീസ് കപ്പലുകള്‍ നശിപ്പിച്ച് ആഴമില്ലാത്ത സ്ഥലങ്ങളിലേക്ക് രക്ഷപ്പെട്ടു. പിൽക്കാലത്ത് ഇന്ത്യൻ നേവിയുടെ സിലബസിൽ കുഞ്ഞാലി തന്ത്രം (Kunjali Tactics) എന്ന പേരിലാണ് ഇതറിയപ്പെട്ടത്.
. 1539-ല്‍ സിലോണ്‍ തീരത്തെ വിതുലയില്‍വെച്ച് പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തിലാണ് കുഞ്ഞാലി ഒന്നാമന്‍ രക്തസാക്ഷിത്വം വരിച്ചത്.
ഇന്ത്യന്‍ നാവികയുദ്ധ ചരിത്രത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരായ യുദ്ധം യഥാര്‍ത്ഥത്തില്‍ പോര്‍ച്ചുഗീസ്-കുഞ്ഞാലിമരയ്ക്കാര്‍ നാവികയുദ്ധം തന്നെയായിരുന്നു.
ഏകദേശം ഒരു നൂറ്റാണ്ട്, 1500- മുതൽ 1600 വരെ , രാജ്യത്തെ വൈദേശിക മേധാവിത്വത്തില്‍നിന്നും മോചിപ്പിക്കാന്‍ പോരാടിയ ധീരനായ പോരാളികളുടെ കുടുംബമാണ് കുഞ്ഞാലിമരയ്ക്കാര്‍മാരുടേതെന്നും പുസ്തകം പറഞ്ഞു വയ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |