ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ത്തി നിറുത്തണമെന്നും രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഷട്ടർ തുറക്കരുതെന്നുമുള്ള കേരളത്തിന്റെ ആവശ്യത്തിന് പുല്ലുവില കൽപ്പിക്കാതെ തമിഴ്‌നാട്.
തുറന്നിരുന്ന ആറ് ഷട്ടറുകൾ ഇന്നലെ രാവിലെ ജലനിരപ്പ് 141.9 അടിയായതോടെ അടച്ചു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. ഇതോടെ വൈകിട്ട് ജലനിരപ്പ് വീണ്ടും 142 അടിയെത്തി. പിന്നാലെ രാത്രിയോടെ രണ്ട് ഷട്ടറുകൾ വീണ്ടും തുറന്നു. സെക്കൻഡിൽ 841 ഘനയടി വെള്ളം ഒഴുക്കി വിടുന്നുണ്ട്.
രാത്രി വൈകി ജലനിരപ്പ് ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തിയേക്കും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇത് തന്നെയാണ് സംഭവിച്ചത്.
രണ്ടാഴ്ചയോളമായി രാത്രിയിലാണ് ഷട്ടറുകൾ തുറക്കുന്നത്. അനുവദനീയമായ പരമാവധി സംഭരണ ശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് എത്തിയിട്ട് നാല് ദിവസം പിന്നിടുകയാണ്. ഈ ദിവസങ്ങളിലെല്ലാം രാത്രിയിലാണ് ഷട്ടറുകൾ കൂട്ടത്തോടെ ഉയർത്തിയത്. മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടർ തുറക്കരുതെന്ന് ചൊവ്വാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പകൽ അടച്ച ഷട്ടറുകൾ രാത്രിയിൽ കൂട്ടത്തോടെ വീണ്ടും ഉയർത്തുകയായിരുന്നു.
ജലനിരപ്പ് പരമാവധി ശേഷിയായ 142 അടിയിൽ നിലനിറുത്താനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്. തമിഴ്‌നാടിന്റെ തുടർച്ചയായ ഇത്തരം നീക്കം ജില്ലാ ഭരണകൂടത്തിനും തീരവാസികൾക്കും ആശങ്കയാകുന്നു. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പും 70 അടിക്ക് മുകളിലെത്തി. 71 അടിയാണ് പരമാവധി ശേഷി.
അതേസമയം ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2400.46 അടിയായി കുറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ ഇത് 2400.52 അടി വരെ എത്തിയിരുന്നു. 2403 അടിയാണ് പരമാവധി സംഭരണശേഷി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |