SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.52 PM IST

രണ്ടുയുവാക്കളുടെ മരണം: ഫോർമാലിൻ എന്തിന് ...? ഉത്തരമില്ലാതെ ചോദ്യങ്ങൾ

formalin-

തൃശൂർ: ഇരിങ്ങാലക്കുടയിൽ കോഴിക്കടയിൽ വച്ച് മദ്യപിച്ച രണ്ട് പേർ മരിക്കാനിടയായത് വ്യാജമദ്യത്തിനൊപ്പം ഫോർമാലിനും ഉളളിൽച്ചെന്നാണെന്ന സൂചനകൾ പുറത്തുവരുമ്പോഴും ദുരൂഹത ഒഴിയുന്നില്ല. തുറന്നുവയ്ക്കുമ്പോൾ തന്നെ രൂക്ഷഗന്ധമുളള ഫോർമാലിൻ എന്തിന് മദ്യത്തിനൊപ്പം ഒഴിച്ചുവെന്നും കടയിൽ ഇത് സൂക്ഷിച്ചത് എന്തിനുവേണ്ടിയായിരുന്നുവെന്നും എങ്ങനെ ഫോർമാലിൻ ലഭിച്ചെന്നുമുളള ചോദ്യങ്ങൾക്ക് ഇതേവരെ ഉത്തരം കിട്ടിയിട്ടില്ല. രണ്ടുപേരുടെയും പോസ്റ്റ്‌മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ മീഥൈൽ ആൽക്കഹോളിന്റെയും ഫോർമാലിന്റെയും അംശം കണ്ടെത്തിയതായാണ് വിവരം. ആന്തരിക അവയവങ്ങൾ പൊള്ളലേറ്റ് വെന്ത നിലയിലും കണ്ടെത്തിയിട്ടുണ്ട്. വ്യാജ മദ്യം വിൽക്കുന്നുവെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും മദ്യം എവിടെ നിന്ന് കിട്ടിയെന്ന് തെളിഞ്ഞിട്ടില്ല. ഫോർമാലിൻ വാങ്ങിയ മെഡിക്കൽ ഷോപ്പും കണ്ടെത്താനായിട്ടില്ല. ഫോർമാലിൻ കഴിച്ച ഉടൻ ഇരുവരും തളർന്നു വീണിരുന്നു. അബദ്ധത്തിൽ കഴിച്ചതാണോ, അതോ മനഃപൂർവം നൽകിയതാണോയെന്നും അറിയേണ്ടതുണ്ട്. വാങ്ങിവച്ച മദ്യം മറ്റാരെങ്കിലും എടുത്ത് കഴിച്ച ശേഷം പകരം ഫോർമാലിൻ ഒഴിച്ചുവച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത്, ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ബിജു എന്നിവർ കോഴിക്കടയിൽ ഇരുന്ന് മദ്യപിച്ചത്. ഒരു മണിക്കൂറിനുള്ളിൽ ഇരുവരും കുഴഞ്ഞു വീണു. കണ്ണിലെ കാഴ്ചയ്ക്കും നഷ്ടം സംഭവിച്ചു. വായിൽ നിന്ന് നുരയും പതയും വന്ന ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

  • ഫോർമാലിൻ അപകടകാരി

മൃതദേഹങ്ങൾ അഴുകാതെയിരിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. പാൽ, മീൻ, ഇറച്ചി തുടങ്ങിയവയിൽ ഫോർമാലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഒരു ബക്കറ്റ് വെള്ളത്തിൽ, ചെറിയ ഗ്ലാസ് ഫോർമാലിൻ ചേർത്ത് നേർപ്പിച്ചെടുത്താൽ അതിൽ 250 കി.ഗ്രാം മത്സ്യം നാലു ദിവസം സംസ്‌കരിക്കാമെന്ന് പറയുന്നു. ഐസ് ചേർക്കുമ്പോൾ കൂടുതൽ സ്ഥലം വേണ്ടിവരും. ചെലവും കൂടുതലാണ്. ഫോർമാലിൻ ഉപയോഗിച്ചാൽ അത് ആ ഭക്ഷ്യവസ്തുവിൽ നിന്ന് പൂർണമായി നീക്കാനാകില്ല, ഫോർമാലിന്റ സാന്നിദ്ധ്യം മറ്റൊരു മാർഗത്തിലൂടെയും ഒഴിവാക്കാനുമാവില്ല. അമോണിയ, ഫോർമലിൻ ഇവയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക എന്നതാണ് ചെയ്യാനുളളത്.

  • രോഗങ്ങൾ
  1. ഫോർമാലിൻ അധികം അളവിൽ ശരീരത്തിൽ ചെന്നാൽ കാൻസർ, ആമാശയ രോഗങ്ങളുണ്ടാകും
  2. ഗർഭാവസ്ഥയിലുളള സ്ത്രീകൾ ഉപയോഗിച്ചാൽ കുട്ടികളിൽ ജനനവൈകല്യങ്ങളുണ്ടാക്കും.
  3. വൃക്ക, കരൾ രോഗങ്ങൾക്കും സാദ്ധ്യത, ശ്വസന ബുദ്ധിമുട്ടുകളും ഉണ്ടാക്കും.

മത്സ്യത്തിൽ മാത്രമാണ് ഫോർമാലിൻ ചേർക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. അടുത്തകാലത്ത് തുടർച്ചയായ പരിശോധനകൾ നടക്കുന്നതിനാൽ ഫോർമാലിൻ ചേർത്ത മത്സ്യങ്ങൾ പിടിച്ചെടുത്തിട്ടില്ല. കോഴിക്കടയിലും മറ്റും ഫോർമാലിൻ ചേർക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

-പി.യു.ഉദയശങ്കർ, അസി.കമ്മിഷണർ, ഫുഡ് സേഫ്റ്റി വകുപ്പ്, തൃശൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.