കട്ടപ്പന: അണക്കര മൈലാടുംപാറ വയലിൽകരോട്ട് സണ്ണി കുര്യൻ തന്റെ 10 മാസം പ്രായമുള്ള പശുക്കിടാവിനെ പുല്ല് മേയാൻ വിട്ടതായിരുന്നു. ഉച്ചയോടെ തിരികെയെത്തിയപ്പോഴാണ് എഴുന്നേൽക്കാൻ കഴിയാത്ത നിലയിൽ പശുക്കിടാവിനെ കണ്ടത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പശു ഇന്നലെ വൈകിട്ടോടെ ചത്തു. പുരയിടത്തിൽ കയറിയതിന് അയൽവാസി തല്ലിക്കൊന്നതാണെന്നാണ് പരാതി. 'മനുഷ്യരെ അവൾക്ക് വലിയ സ്നേഹമായിരുന്നു. അങ്ങനെയുള്ള പാവത്തെയാണ് അവർ..." ക്ഷീരകർഷകനായ സണ്ണിക്ക് വാക്കുകൾ പൂർത്തിയാക്കാനായില്ല.
ഇന്നലെ അണക്കര മൈലാടുംപാറയിലായിരുന്നു ദാരുണ സംഭവം. മൂന്ന് പശുക്കളാണ് സണ്ണിക്കുണ്ടായിരുന്നത്. മഴ പെയ്തു കിടന്നതിനാൽ പശുക്കളെ കെട്ടിയ കുറ്റി ഊരി പോയി. കെട്ടിയിരുന്ന കയർ അഴിഞ്ഞ് പശു അയൽവാസിയുടെ ഏലത്തോട്ടത്തിൽ കയറിയതാകാം . അതിരിൽ നട്ടിരുന്ന ചെമ്പരത്തി കടിച്ചതൊഴിച്ചാൽ മറ്റു നഷ്ടങ്ങളൊന്നും പശു വരുത്തിയിട്ടില്ലെന്ന് സണ്ണി പറയുന്നു. പശുവിനെ അടിച്ചു പരിക്കേൽപ്പിച്ച് അതിരിനകത്തേയ്ക്ക് കയറ്റി വിട്ടെന്നാണ് സണ്ണിയുടെ വീട്ടുകാർ പറയുന്നത്. പശുവിനെ അഴിക്കാൻ ചെല്ലുമ്പോൾ എഴുന്നേൽക്കാനാകാതെ നടുതളർന്ന് ഇഴയുന്ന കാഴ്ചയാണ് കണ്ടത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അടിയേറ്റതാണെന്ന് വ്യക്തമായത്. പിൻകാലുകൾ പൂർണമായും തളർന്ന പശു അവശതയിലായിരുന്നു. മരുന്നുകളോടും പ്രതികരിച്ചിരുന്നില്ല. സംഭവത്തിൽ മൃഗസംരക്ഷണ നിയമപ്രകാരം വണ്ടൻമേട് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |