ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പത്ത് ഷട്ടറുകൾ ഉയർത്തി. സെക്കൻഡിൽ 8000 ഘനയടിയോളം വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പത്ത് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. പുലർച്ചെ 2.30 ന് ശേഷം എട്ട് ഷട്ടറുകളാണ് ഒരുമിച്ച് ഉയർത്തിയത്. ഈ വർഷത്തെ ഏറ്റവും കൂടിയ അളവിലുള്ള വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ഇത്തവണയും ഷട്ടർ തുറക്കുന്നതിന് മുൻപ് തീരദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയില്ല.വള്ളക്കടവിൽ നിരവധി വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. മുന്നറിയിപ്പ് നൽകാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. വീടുകളിൽ വെള്ളം കയറിയ ശേഷമാണ് മുന്നറിയിപ്പ് നൽകാൻ തുടങ്ങിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
'ഷട്ടർ തുറക്കുന്നതിന് മണിക്കൂറുകൾ മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന് നേരത്തേ തന്നെ തേനി കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് ഇത് പാലിക്കാറില്ല. അരമണിക്കൂർ മുമ്പാണ് അറിയിപ്പ് ലഭിച്ചത്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ സാവകാശം കിട്ടിയില്ല. -ഷീബാ ജോർജ് (ജില്ലാ കളക്ടർ) പറഞ്ഞു. ഇത് നാലാം തവണയാണ് രാത്രി പത്ത് മണിക്ക് ശേഷം ഷട്ടറുകൾ തുറക്കുന്നത്. രാത്രി ഷട്ടറുകൾ ഉയർത്തരുതെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |