തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പഴയ പാലങ്ങൾ ഇനി സ്ഥലംകൊല്ലികളോ വെറും സ്മാരകങ്ങളോ ആവില്ല. അവയ്ക്കു മുകളിരുന്ന് കാറ്റ് കൊള്ളാം. കായലിന്റെയും പുഴയുടെയും സൗന്ദര്യം ആസ്വദിക്കാം. പുതിയ പാലങ്ങൾ വന്നതോടെ ഉപയോഗശൂന്യമായി മാറിയ പഴയ പാലങ്ങൾ വിശ്രമ, വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ടൂറിസം വകുപ്പ്. പൊതുമരാമത്ത്- ടൂറിസം വകുപ്പുകളെ സഹകരിപ്പിച്ചുകൊണ്ട് ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാഥമിക നടപടികൾ തുടങ്ങി.
കായലിനും നദികൾക്കും കൈത്തോടുകൾക്കും കുറുകെയുള്ള ബലമുള്ള
പഴയ പാലങ്ങളാണ് പരിഗണിക്കുന്നത്. അമ്പതിലധികം പാലങ്ങളെ ഇത്തരത്തിൽ പുനരുപയോഗിക്കാമെന്നാണ് പൊതുമരാമത്ത് വകുപ്പ് കരുതുന്നത്. തിരുവനന്തപുരം ജില്ലയിൽ ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച കരമനയാറിന് കുറുകെയുള്ള കൂവക്കുടി ആർച്ച് പാലം, വാമനപുരം നദിക്ക് കുറുകെയുള്ള ചിപ്പൻ ചിറ ഇരുമ്പ് പാലം, പാലോട് പാലം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. എറണാകുളം നേവൽ ബേസിനു സമീപം കൊച്ചിക്കായലിന് കുറുകെയുള്ള പഴയ വെണ്ടുരുത്തിപ്പാലം, ചിറ്റൂർപ്പുഴയ്ക്ക് കുറുകെയുള്ള വടുതല -ചിറ്റൂർപ്പാലം എന്നിവയാണ് കൊച്ചിയിൽ നിന്ന് പദ്ധതിയിലുൾപ്പെട്ടത്. എല്ലാ ജില്ലകളിലും പരിശോധനകൾ നടന്നുവരികയാണ്. പാലത്തിന്റെ ബലവും മറ്റ് പശ്ചാത്തല സൗകര്യങ്ങളുമാണ് പ്രാഥമികമായി വിലയിരുത്തുന്നത്.
മുഖ്യവിഭവം തനി നാടൻ
കായൽ തീരങ്ങളിലും നദിക്കരകളിലും കാറ്റുകൊള്ളാനും കഥപറയാനും അവസരമൊരുക്കുന്നതാണ് പദ്ധതി. പാലത്തിനു മുകളിലും സമീപത്തും കായലിനും നദിക്കും അഭിമുഖമായി ഇരിപ്പിടങ്ങൾ സജ്ജമാക്കും. ലഘുഭക്ഷണങ്ങൾക്കായി കഫറ്റേരിയ. പ്രാദേശികമായി വിശിഷ്ടമായ ഭക്ഷണസാധനങ്ങൾ ഉണ്ടെങ്കിൽ അതായിരിക്കും മുഖ്യവിഭവം. കുട്ടികളുമായും മുതിർന്നവരുമായും ഉല്ലസിക്കാനുള്ള സൗകര്യങ്ങളെല്ലാം സജ്ജമാക്കും. കുട്ടികൾക്കായി ചെറിയ പാർക്ക്, മുതിർന്നവർക്ക് വാക്ക് വേ തുടങ്ങിയവയും പാലത്തിന്റെ വലിപ്പമനുസരിച്ച് ക്രമീകരിക്കും. പാട്ട് കേൾക്കാനുള്ള സജ്ജീകരണവും പാർക്കിംഗ്, ടോയ്ലറ്റ് സംവിധാനങ്ങളും ഉണ്ടാകും. കുടുംബശ്രീയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാകും പ്രവർത്തനം.
നടന്നത്
-ചീഫ് എൻജിനീയറുടെ നിർദ്ദേശ പ്രകാരം പാലങ്ങളുടെ കണക്കെടുപ്പ് തുടങ്ങി
-കാടു മൂടിയ പാലങ്ങൾ വൃത്തിയാക്കാനുള്ള നടപടികൾ ആരംഭിച്ചു
നടക്കാനുള്ളത്
-പോരായ്മകൾ വിലയിരുത്തി പാലങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം
-ആളുകൾക്ക് വരാനും വിശ്രമത്തിനുമുള്ള സൗകര്യം സജ്ജമാക്കണം
''പാലങ്ങളുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചാലുടൻ തദ്ദേശ, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ ആറുമാസത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കും. ടൂറിസം വികസനത്തിന് എല്ലാ സർക്കാർ വകുപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. റസ്റ്ര് ഹൗസുകളുടെ ഓൺലൈൻ ബുക്കിംഗുൾപ്പെടെയുള്ള നടപടികൾ ഇതിന്റെ ഭാഗമാണ്.
-പി.എ. മുഹമ്മദ് റിയാസ്, പൊതുമരാമത്ത് ടൂറിസം മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |