ന്യൂയോർക്ക്: കൊവിഡിനെ നേരിടുന്നതിന് ഇനിമുതൽ വർഷം തോറും വാക്സിൻ എടുക്കേണ്ടി വന്നേക്കുമെന്ന് ഫൈസർ മേധാവി ഡോ ആൽബർട്ട് ബൗർല സൂചിപ്പിച്ചു. എല്ലാ വർഷവും വാക്സിൻ സ്വീകരിച്ചാൽ കൊവിഡ് വൈറസിനെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. അതേസമയം വർഷം തോറും പുതിയ വാക്സിൻ നിർമിക്കേണ്ടി വരുമോ എന്ന കാര്യത്തിൽ ഡോ ആൽബർട്ട് ബൗർല വ്യക്തത നൽകിയില്ല. നിലവിൽ ലോകത്ത് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോൺ വൈറസിനെതിരായ വാക്സിൻ നിർമാണത്തിനുള്ള നടപടികൾ ഫൈസർ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിൽ അഞ്ച് മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്കു വേണ്ടിയുള്ള ഫൈസർ വാക്സിന് അമേരിക്ക അംഗീകാരം നൽകിയിരുന്നു. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണെന്നും മാസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണെന്നും കുട്ടികളുടെ ഭാവിയാണ് ഇതിലൂടെ അപകടത്തിലാകുന്നതെന്നും ബൗർല പറഞ്ഞു. യൂറോപ്പിലെ അയർലൻഡ് അടക്കമുള്ള ചില രാജ്യങ്ങൾ 60 വയസിന് മുകളിലുള്ളവരോട് ബൂസ്റ്റർ ഡോസ് എടുക്കാൻ ഇതിനോടകം അവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ദക്ഷിണ ആഫ്രിക്കയിലെ പുതിയ കൊവിഡ് കേസുകൾ ഒറ്റ ദിവസം കൊണ്ട് ഇരട്ടിയായതായി അധികൃതർ അറിയിച്ചു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ ആഫ്രിക്കയിൽ ഇത് കേസുകളുടെ വൻ കുതിച്ചുകയറ്റം സൂചിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം 4373 കേസുകൾ സ്ഥിരീകരിച്ചപ്പോൾ ഒറ്റ ദിവസം കൊണ്ട് ഇത് 8561 കേസുകളായാണ് വർദ്ധിച്ചത്. ഇതോടെ ദക്ഷിണ ആഫ്രിക്കയിൽ കൊവിഡ് കേസുകളുടെ വൻ വർദ്ധനയുണ്ടാകുമെന്ന് ശാസ്ത്രഞ്ജർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |