ന്യൂയോർക്ക്: ഇന്ത്യയുൾപ്പടെ കൂടുതൽ രാജ്യങ്ങളിൽ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ലോകം കടുത്ത ഭീതിയിലാണ്. നിലവിലുള്ള വാക്സിനുകൾക്ക് പ്രതിരോധിക്കാൻ ആവില്ലെന്നതും വളരെവേഗം വ്യാപിക്കും എന്നതുമാണ് പേടിക്ക് പ്രധാന കാരണം. ഒമിക്രോൺ വ്യാപനം ലോക സാമ്പത്തിക രംഗത്തെയും ഏറെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ലോക്‌ഡൗണുകൾക്കുശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്നു ലോക സാമ്പത്തിക വ്യവസ്ഥ.
ഒമിക്രോൺ വകഭേദം പ്രതീക്ഷിച്ചതിലും തീവ്രമാകുകയാണെങ്കിൽ, അത് ലോകമെമ്പാടുമുള്ള വിവിധ സർക്കാരുകളെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രേരിപ്പിക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യകതയ്‌ക്ക് ഇത് കനത്ത പ്രഹരമാകും. കൂടാതെ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകും എന്ന് ഇത് ഉറപ്പാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഇപ്പോൾ തന്നെ പല രാജ്യങ്ങളിലേക്കും യാത്രാവിലക്കുണ്ട്. പ്രത്യക്ഷത്തിൽ വലിയ പ്രശ്നമായി തോന്നില്ലെങ്കിലും അത്തരം രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തെത്തയും ജനങ്ങളുടെ ജീവിതത്തെയും ഇത് പ്രതികൂലമായാണ് ബാധിക്കുന്നത്. ആശുപത്രി വാസംവേണ്ട രോഗികളുടെ എണ്ണം കൂടിയാൽ വികസിത രാജ്യങ്ങളാണെങ്കിൽ പോലും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയേക്കാം. കടുത്ത സാമ്പത്തിക ചെലവാകും ഇതുംമൂലം ഉണ്ടാകുക. വരവ് ഏറക്കുറെ പൂർണമായും നിലയ്ക്കുകയും ചെലവ് പരിധിവിട്ട് കൂടുകയും ചെയ്യുന്ന അവസ്ഥ.
രാജ്യങ്ങളും കമ്പനികളും പാപ്പരാവുന്നതോടെ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടാനുള്ള സാദ്ധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രവാസികളെയാണ് ഇത് ഏറെ ബാധിക്കുക. തകരുന്ന വ്യവസായങ്ങളെ പിടിച്ചുനിറുത്താൻ അടിയന്തര സാമ്പത്തിക സഹായം നൽകാൻ സർക്കാരുകൾ നിർബന്ധിതരാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയേക്കാം എന്നാണ് തിങ്ക്ടാങ്ക് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) റിപ്പോർട്ടിൽ പറയുന്നത്. ഇത് സർക്കാരുകൾക്ക് താങ്ങാനാവത്ത സാമ്പത്തിക ബാദ്ധ്യത ആയിരിക്കും ഉണ്ടാക്കുക. .
ഒമിക്രോൺ സ്ഥിരീകരിച്ചതോടെ വ്യോമയാനം, റെസ്റ്റോറന്റ്, ടൂറിസം അനുബന്ധ മേഖലകൾ എന്നിവ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഇതിനകം തന്നെ ഇടിവ് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഒമിക്രോൺ സാമ്പത്തിക രംഗത്തിന്റെ മുന്നേറ്റത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് മറ്റുചിലർ ചൂണ്ടിക്കാണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |