ആലപ്പുഴ: അജ്ഞാതരോഗം മൂലം ജില്ലയിൽ താറാവുകൾ കൂട്ടത്തോടെ ചാകുന്നത് കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. 2014 ഡിസംബർ മുതലാണ് ജില്ലയിൽ അപ്രതീക്ഷിതമായി പക്ഷിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നുതുടങ്ങിയത്.
താറാവുകൾ കൂട്ടത്തോടെ ചത്തുവീണതോടെ പിടിച്ചുനിൽക്കാനാവാതെ പല കർഷകരും ഈ രംഗം വിട്ടു. ജില്ലയിൽ ആയിരത്തിലധികം താറാവ് കർഷകരാണ് ഉണ്ടായിരുന്നത്. നിലവിൽ 250ൽ താഴെ കർഷകരാണുള്ളത്.
ഒരുദിവസം പ്രായമായ താറാവിനെ നാലുമാസം വളത്തുമ്പോൾ തീറ്റയും മരുന്നിനുമായി നല്ലൊരു തുകയും ചെലവാകും. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് സർക്കാർ കൊല്ലുന്ന താറാവിന് മാത്രമാണ് നഷ്ടപരിഹാരമായി 200രൂപ നൽകുന്നത്.
ഇൻഷ്വറൻസ് തുക നൽകാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് വായ്പയെടുത്താണ് മിക്ക കർഷകരും മുന്നോട്ട് നീങ്ങുന്നത്.
ജില്ലയിലുള്ളത് സ്വകാര്യ ഹാച്ചറികൾ
ജില്ലയിൽ അഞ്ച് സ്വകാര്യ ഹാച്ചറികളാണ് പ്രവർത്തിക്കുന്നത്. ഇവിടെനിന്നാണ് താറാവിൻ കുഞ്ഞുങ്ങളെ കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലെ കർഷകർ വാങ്ങുന്നത്. ഒരു ദിവസം പ്രായമായ താറാവിന് ഹാച്ചറികളിൽ 26 രൂപയാണ് വില. ഇങ്ങനെ വളർത്തി 135 ദിവസം പ്രായമായ താറാവുകളാണ് ചത്തത്. തീറ്റയും പ്രതിരോധ വാക്‌സിനുമുൾപ്പെടെ ഒരു താറാവിന് 220 മുതൽ 250 രൂപയോളം ചെലവായിട്ടുണ്ട്. മൂന്നരമാസമാവുമ്പോൾ ആൺ, പെൺ തിരിഞ്ഞ ശേഷം മുട്ടത്താറാവിനെ വളർത്താൻ നിറുത്തും. പൂവൻ താറാവുകളെ ഇറച്ചി ആവശ്യത്തിനായി ഒന്നിന് 300- 360 രൂപ നിരക്കിൽ വിൽക്കും. ചില കർഷകർ ഒന്നരമാസമാകുമ്പോൾ തമിഴ്‌നാട്ടിലെ ഫാമുകളിലേക്ക് ഏജന്റുമാർ വഴി ഒന്നിന് 300 രൂപ നിരക്കിൽ കൂട്ടത്തോടെ വിൽക്കാറുണ്ട്.
പ്രതിസന്ധിയിലേയ്ക്ക് തള്ളിയിടുന്നത്
1. സംസ്ഥാനത്ത് കിലോയ്ക്ക് 60 രൂപയ്ക്ക് ലഭിക്കുന്ന തീറ്റയ്ക്ക് തമിഴ്‌നാട്ടിൽ 25 രൂപ മാത്രം
2. പാടശേഖരങ്ങളിൽ നിന്ന് ചെറുമത്സ്യങ്ങൾ കിട്ടാതെയായി
3. ഉണക്കമീൻ ലഭിക്കാത്തതിനാൽ കൂടിയ വിലയ്ക്ക് തീറ്റ വാങ്ങേണ്ടിവരുന്നു
4. തമിഴ്നാട്ടിൽ ഒരുരൂപയ്ക്ക് ലഭിക്കുന്ന അരിക്ക് സംസ്ഥാനത്ത് 20 രൂപ നൽകണം
5. 135 ദിവസം പ്രായമായ താറാവിന് സംസ്ഥാനത്ത് 250 രൂപയും തമിഴ്നാട്ടിൽ 120 രൂപയാണ് ചെലവ്
പ്രതിദിനം എത്തുന്നത്: 150 ലോഡ് മുട്ട
ഒരു ലോഡിൽ: 02 ലക്ഷം മുട്ടകൾ
വൻകിട മുട്ടവ്യാപാരികൾ: 100ന് മേൽ
""
പക്ഷിപ്പനി മൂലമാണോ താറാവുകൾ ചത്തതെന്നറിയാൻ താറാവുകളുടെ സിറം പൂനയിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ചു. ഫലം വന്നതിന് ശേഷമേ രോഗം സ്ഥിരീകരിക്കാനാവൂ.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ, ആലപ്പുഴ
""
അടിക്കടിയുണ്ടാകുന്ന രോഗ ഭീഷണിയിൽ നിന്ന് കർഷകരെ സഹായിക്കാൻ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കർഷകർ താറാവ് വളർത്തലിൽ നിന്ന് പിന്തിരിയുന്നു.
ജെ.രാജു, കുട്ടൂസ് ഡെക്ക്ഫാം, കുട്ടനാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |